കോട്ടയം : ലോക്ക്ഡൗണിൽ വീട്ടിൽത്തന്നെ ഇരുന്നു മടുത്ത ജനങ്ങളുടെ വിരസത മാറ്റാൻ സഞ്ചരിക്കുന്ന ഗാനമേള ഒരുക്കി ജനമൈത്രി പൊലീസ്. ഗാനമേള എന്നുകേട്ടതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ പൊലീസിന് പണി ‘പാട്ടിൽ കിട്ടി’. ആളുകളെ നിയന്ത്രിച്ച് വീണ്ടും വീടുകളിൽ കയറ്റിയ ശേഷമാണ് ഗാനമേള നടത്താനായത്.
മുണ്ടക്കയം മേഖലയിലാണ് ജനങ്ങളുടെ ബോറടി മാറ്റാൻ പുതിയ ആശയവുമായി ജനമൈത്രി പൊലീസ് രംഗത്തെത്തിയത്. ലോറിയിലാണ് പൊതു ജനങ്ങൾക്ക് വീട്ടിൽ ഇരുന്ന് കേൾക്കാൻ ഗാനമേള ഒരുക്കിയത്. പുലിക്കുന്നിലുള്ള ജനവാസ മേഖലയിൽ ഗാനമേള വണ്ടി വന്നതോടെ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഗാനമേള കാണാൻ പുറത്തിറങ്ങി.
ഇതോടെ ആളുകൾ കൂട്ടം കൂടിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ലോക്ഡൗണിനൊപ്പം നിരോധനാജ്ഞയും നിലവിലുള്ളപ്പോൾ നിയമങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയത് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റുകൾ. ഇതോടെ മേലധികാരികളും പ്രശ്നത്തിൽ ഇടപെട്ടു. ഒടുവിൽ സന്തോഷിപ്പിക്കാൻ എത്തിയ പൊലീസുകാർക്ക് ജനങ്ങളെ തിരികെ വീട്ടിൽ കയറ്റാൻ ഭീഷണി വരെ ഉപയോഗിക്കേണ്ടി വന്നു. വീടുകൾക്ക് ഉള്ളിൽ ഇരുന്നു ഗാനമേള കേട്ടാൽ മതി എന്ന കർശന നിർദേശവും നൽകി.
ആളുകൾ കൂട്ടം കൂടിയാൽ ഗാനമേള നിർത്തും എന്നും മുന്നറിയിപ്പു നൽകി.സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കലും സംഘവുമാണ് ഗാനമേള അവതരിപ്പിച്ചത് . പാട്ടുകാർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും ഉണർന്നു. കോവിഡ് മുന്നറിയിപ്പ് നൽകുന്ന ബോധവൽക്കരണത്തോടെയാണ് ആണ് ഗാനമേള ആരംഭിക്കുന്നത്. തുടർ ദിവസങ്ങളിലും ഗാനമേളയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates