സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാന്‍? ;  പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ; നടന്നത് അട്ടിമറി :  രമേശ് ചെന്നിത്തല

പിണറായിയുടെ ഭരണം അധോലോകസംഘത്തിന്റെ ഭരണമായി അധഃപ്പതിച്ചു
സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാന്‍? ;  പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ; നടന്നത് അട്ടിമറി :  രമേശ് ചെന്നിത്തല
Updated on
1 min read

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റില്‍ ഇങ്ങനെയൊരു തീപിടിത്തം ഉണ്ടാകുന്നത് യാദൃച്ഛികമല്ല. പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇത് ആസൂത്രിതമാണ്. സ്വര്‍ണക്കള്ളക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

ഇങ്ങനെ തീപിടിക്കാനുള്ള ഒരു സാധ്യതയും അവിടെയില്ല. തീപിടിത്തമുണ്ടായ ഓഫീസില്‍ സെന്‍ട്രലൈസ്ഡ് എസിയുണ്ട്. സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

പത്തുകൊല്ലം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍രെ കാലത്ത് നവീകരിച്ച ഓഫീസാണത്. തീപിടിത്തത്തില്‍ നശിച്ചത് രഹസ്യ സ്വഭാവമുള്ള, അതീവ ഗൗരവമുള്ള ഫയലുകളാണ് നശിച്ചത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെയും ശിവശങ്കറെയും മുഖ്യമന്ത്രിയെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് ഫയലുകള്‍ നശിപ്പിച്ചത്. 

ഫയലുകള്‍ കത്തിനശിച്ചത് ബോധപൂര്‍വമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചീഫ് സെക്രട്ടറി വിശ്വാസ മേത്ത ഇപ്പോള്‍ അവിശ്വാസ് മേത്തയായെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. 

ചീഫ് സെക്രട്ടറി ഇന്നലെ സെക്രട്ടേറിയറ്റിലെത്തി മാധ്യമങ്ങളെ ഓടിച്ചു വിടുകയായിരുന്നു. അദ്ദേഹം സ്വന്തം പദവിയെക്കുറിച്ചെങ്കിലും ചിന്തിക്കേണ്ടേ. ചീഫ് സെക്രട്ടറി എല്ലാ ഉദ്യോഗസ്ഥന്മാരുടെയും നിയന്ത്രണമുള്ള ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ തള്ളുകയും പിടിക്കുകയും ചെയ്യേണ്ട എന്തുകാര്യമാണ് ഉള്ളത്. ചീഫ് പ്രൊട്ടോക്കോള്‍ ഓഫീസറുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അട്ടിമറി ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എംഎല്‍എമാരോട് മര്യാദകേട് കാട്ടരുതെന്ന് പൊലീസുകാരെ ഓര്‍മ്മിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണുള്ളത്. കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ പിടിച്ചുതള്ളുകയും, അപമര്യാദയോടെ പെരുമാറുകയും ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു. 

പിണറായിയുടെ ഭരണം അധോലോകസംഘത്തിന്റെ ഭരണമായി അധഃപ്പതിച്ചു. അങ്ങ് ഉപജാപക സംഘത്തിന്റെ പിടിയിലായല്ലോ എന്നും ചെന്നിത്തല പിണറായിയോട് ചോദിച്ചു. കേരളം കണ്ടിട്ടില്ലാത്ത തട്ടിപ്പിനും വെട്ടിപ്പിനും കുടപിടിക്കുന്ന ഭരണകൂടമായി ഇത് മാറിയിരിക്കുന്നു. ഇതെന്ത് ജനാധിപത്യമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com