

കൊച്ചി : ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തിയപ്പോള്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് രൂക്ഷമായി പ്രതികരിച്ചെന്ന് വെളിപ്പെടുത്തല്‍. കഞ്ചാവു കേസില്‍ പ്രതിയായി കസ്റ്റഡിയിൽ ക്രൂരമര്‍ദനത്തിന് വിധേയനായി മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 10 കിലോ കഞ്ചാവുമായിട്ടാണ് ഷെമീറിനെയും ഭാര്യ സുമയ്യയെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കാക്കനാട് ജയിലില്‍ അടച്ചപ്പോള്‍ സുമയ്യയെ കാണാന്‍ ബന്ധുക്കളെത്തി. എന്നാല്‍ കോവിഡ് നിയന്ത്രണം ചൂണ്ടിക്കാട്ടി ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ല. അതേസമയം, ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തി അകത്തുകടന്നു. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെട്ടുവെന്ന് സുമയ്യ പറഞ്ഞു.
'ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ' എന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന ചോദിച്ചെന്ന് സുമയ്യ വെളിപ്പെടുത്തുന്നു. കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ വെച്ച് ഷെമീറിനെ ജയില്‍ അധികൃതര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates