

ബംഗളുരു: കോട്ടയം മുക്കൂട്ടുതറയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്‌ന മരിയ ബംഗളൂരൂവിലുണ്ടെന്ന് സ്ഥിരീകരിച്ചതായി സൂചന. ജസ്നയെയും സുഹൃത്തിനെയും ബംഗളൂരുവിൽ കണ്ടെത്തിയെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം അങ്ങോട്ടു തിരിച്ചു. മഡിവാളയിലെ ആശ്രയ ഭവനിൽ ജസ്നയെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
അഗതികൾക്ക് ആഹാരം നൽകുന്ന സന്നദ്ധ സ്ഥാപവനമായ ആശ്രയ ഭവനിലെ പ്രവർത്തകനായ പാലാ സ്വദേശി ജസ്നയെ കണ്ട് തിരിച്ചറിയുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തെന്നാണ് സൂചന. സുഹൃത്തും ജസ്നയും ബൈക്കിലാണ് ആശ്രയ ഭവനിൽ വന്നത്. ഇവിടുത്തെ ഫാദറിനോട് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാലാ സ്വദേശി ഇവരെ തിരിച്ചറിഞ്ഞതോടെ രണ്ടുപേരും അവിടെനിന്നു പോവുകയായിരുന്നു.
ശനിയാഴ്ച ഇവർ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി ഇടിച്ച് അപകടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ ഇരുവരും ബംഗളുരുവിലെ നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ശനിയാഴ്ചയാണ് ഇവർ ചികിത്സ തേടിയെത്തിയത്. ഇവർ പിന്നീട് മൈസുരുവിലേക്കു പോയെന്നാണു സൂചന. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ ജസ്ന മരിയ ജയിംസി (20)നെ ഇക്കഴിഞ്ഞ മാർച്ച് 22 മുതലാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിലും ബസിലുമായി ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ജസ്നയുടെ കൈവശം മൊബൈൽ ഫോണോ എടിഎം കാർഡോ ഇല്ലായിരുന്നു. പിന്നിട് പെൺകുട്ടിയെ ആരും കണ്ടിട്ടില്ല. ജസ്‌നയെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാര്‍ എരുമേലി പൊലിസിൽ പരാതി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates