ജില്ലയ്ക്കകത്ത് ബസ് യാത്ര, പരമാവധി 24 യാത്രക്കാര്‍, മാസ്‌ക് നിര്‍ബന്ധം; നിരക്ക് ഉയരും

യാത്രികര്‍ക്കും ജീവനക്കാര്‍ക്കും പാസ് നിര്‍ബന്ധമാക്കും. അകലം പാലിച്ചുകൊണ്ടായിരിക്കണം യാത്ര
ജില്ലയ്ക്കകത്ത് ബസ് യാത്ര, പരമാവധി 24 യാത്രക്കാര്‍, മാസ്‌ക് നിര്‍ബന്ധം; നിരക്ക് ഉയരും
Updated on
1 min read

തിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗണില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം തുടങ്ങാന്‍ ധാരണയായതായി സൂചന. ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് അനുവദിക്കാനാണ് ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം. അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നടപ്പാക്കില്ല.

ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് തുടങ്ങാനാണ് തീരുമാനം. യാത്രികര്‍ക്കും ജീവനക്കാര്‍ക്കും പാസ് നിര്‍ബന്ധമാക്കും. അകലം പാലിച്ചുകൊണ്ടായിരിക്കണം യാത്ര. ഇതിനായി ഒരു  ബസില്‍ പരമാവധി ഇരുപത്തിനാലു യാത്രക്കാര്‍ എന്നു നിജപ്പെടുത്താനും യോഗത്തില്‍ ധാരണയായതായാണ് അറിയുന്നത്.

യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതുകൊണ്ടുതന്നെ ബസ് ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിരക്ക് ഇരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് സംവിധാനം തുടരും. 

പുതിയ തീരുമാനം അനുസരിച്ച് സാധാരണനിലയില്‍ തൊട്ടടുത്ത ജില്ലയിലേക്ക് പോകുന്നതിന് പാസ് ആവശ്യമില്ല. അതേസമയം ജില്ലകള്‍ മറികടന്നുള്ള യാത്രയ്ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്.

അതേസമയം നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പാസ് ലഭിക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. പാസ്സിനായി കോവിഡ് 19 ജാഗ്രതാ സെല്ലില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ പാസ്സ് നല്‍കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് തീരുമാനം.

കണ്ടെയിന്‍മെന്റ് സോണുകളിലെ യാത്രാ വിലക്ക് തുടരും. കണ്ടെയിന്‍മെന്റ് സോണുകളിലേക്ക് പോകാനോ, അവിടെ നിന്നും പുറത്തേക്ക് പോകാനോ ആര്‍ക്കും അനുവാദമുണ്ടായിരിക്കില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com