

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരുടെയും ശമ്പളവിതരണം ജൂലായ് മുതൽ ട്രഷറിവഴി മാത്രം. എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്കിൽ എല്ലാ ജീവനക്കാരും അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടമായി ശമ്പളവിതരണം പൂർണമായും ട്രഷറിയിലേക്കു മാറ്റും. ആദ്യഘട്ടത്തിൽ 35 വകുപ്പുകളിലെ ജൂണിലെ ശമ്പളം ട്രഷറി വഴിയാക്കും. ജൂലായ് മുതൽ ശേഷിക്കുന്ന എല്ലാ വകുപ്പുകളിലേതും ട്രഷറിയിലേക്കു മാറ്റും.
ജീവനക്കാർക്ക് ചെക്കുവഴി ട്രഷറിയിൽനിന്ന് പണം പിൻവലിക്കാൻ കഴിയും. ഇന്റർനെറ്റ് ബാങ്കിങ് സൗകര്യവും ഓൺലൈനിലൂടെ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റാനുള്ള സൗകര്യവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ധനം, പൊതുഭരണം, ട്രഷറി വകുപ്പുകളിലാണ് ഇതുവരെ ഈ രീതി നടപ്പാക്കിയിരുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് ശമ്പളം ട്രഷറി വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ സ്വീകരിക്കാമായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്രഷറികളിൽ പണം ഉറപ്പാക്കാനാണ് ഈ പുതിയ മാറ്റം. ജീവനക്കാർ പിൻവലിക്കാത്ത പണം സർക്കാരിന് പ്രയോജനപ്പെടും. മാസത്തിന്റെ ആദ്യദിവസങ്ങളിൽ ശമ്പളം പിൻവലിക്കാതെ ട്രഷറിയിൽ സൂക്ഷിക്കുന്നവർക്ക് പ്രത്യേക പലിശനിരക്ക് ഏർപ്പെടുത്താനും ആലോചനയുണ്ട്. 2500 കോടിരൂപയാണ് എല്ലാ മാസവും ശമ്പളമായി നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates