ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; പുറത്തിറക്കാനോ സഹായിക്കാനോ താത്പര്യമില്ല; സഹോദരന്‍

കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതിയായ ജോളിയെ തള്ളിപ്പറഞ്ഞ് സഹോദരന്‍ ജോബി
ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; പുറത്തിറക്കാനോ സഹായിക്കാനോ താത്പര്യമില്ല; സഹോദരന്‍
Updated on
1 min read

കട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതിയായ ജോളിയെ തള്ളിപ്പറഞ്ഞ് സഹോദരന്‍ ജോബി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന് ജോബി പറയുന്നു. ജോളി പണം ധൂര്‍ത്തടിക്കുന്ന സ്വഭാവക്കാരിയാണ്. ഇത് അറിയുന്നതിനാല്‍ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നതെന്നും ജോബി പറയുന്നു. 

അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുന്‍പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്ന് പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തിനോട്. ഇക്കാരണത്താല്‍ ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവ്. പിന്നീട് അത് നിര്‍ത്തി, പണം മക്കളുടെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. 

റോയിയുടെ മരണ ശേഷം ഒരിക്കല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാല്‍ ജോളിയോട് താന്‍ തട്ടിക്കയറി. ഏതാണ്ട് കൈയാങ്കളിയുടെ വക്കത്താണ് അന്ന് കാര്യങ്ങളെത്തിയതെന്നും ജോബി പറഞ്ഞു. 

സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ല. ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങള്‍ ഉണ്ടാവില്ല. വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ് തങ്ങളുടേത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇതൊന്നും പറയാത്തത് ഇക്കാരണത്താലാണെന്നും ജോബി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com