തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി പിടിച്ചുതള്ളിയതിനിടെ കാറിടിച്ചു കൊല്ലപ്പെട്ട സനലിന്റെ മൃതദേഹവുമായി നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. നൂറുകണക്കിനാളുകളാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. സനലിനെ ആക്രമിച്ച ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഉപരോധം. ഡിവൈഎസ്പി ഹരികുമാറിനെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നെടുമങ്ങാട് എഎസ്പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹം പ്രദേശത്തുണ്ട്.
സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പിന്നാലെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കാർ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎസ്പി സനൽ കുമാറിനെ മർദിച്ച ശേഷം എതിരെ വന്ന കാറിന് മുന്നിലേക്ക് തള്ളുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഹരികുമാർ പ്രകോപനം ഉണ്ടാക്കുകയായിരുന്നു. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ചയാണെന്നും എസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം നടന്നത്. കിടങ്ങാംവിള സ്വദേശി സനലാണ് മരിച്ചത്. റോഡിൽ വീണ സനൽകുമാർ കാറിടിച്ചു മരിക്കുകയായിരുന്നു. നിസ്സാരകാര്യത്തിനു യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഒളിവിലാണ്.
വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അപകടം. വാഹനം മാറ്റിയിടാന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരസ്പരം വാക്ക് തര്‍ക്കമുണ്ടാവുകയും ഇത് ഉന്തിലും തള്ളിലേക്കും നീങ്ങുകയായിരുന്നു. ഇതിനിടെ സനലിനെ തള്ളിയിട്ടപ്പോൾ റോഡില്‍ കൂടിപോയ കാര്‍ ഇടിച്ചു. പരിക്കേറ്റ് റോഡില്‍ വീണ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഡിവൈഎസ്പി ഹരികുമാര്‍ സ്ഥലം വിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates