

ഈരാറ്റുപേട്ട: മുസ്ലിം വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പിസി ജോർജ് എംഎൽഎ രംഗത്ത്. തന്റേതായി പ്രചരിപ്പിക്കുന്ന ഫോൺ സംഭാഷണം ചെയ്തയാൾ നിരവധി തവണ വിളിക്കുകയും പല പ്രാവശ്യമായി താൻ പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്നും പിസി ജോർജ് പറയുന്നു.
തന്നെ പെതുപരിപാടികളിൽ നിന്നും വിവാഹ മരണാനന്തര ചടങ്ങുകളിൽ നിന്നും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതും പൊതു പ്രവർത്തകനെന്ന നിലയിൽ വേദനിപ്പിച്ചെന്നും എംഎൽഎ വ്യക്തമാക്കി. ഈ വിഷയത്തിൽ മുസ്ലിം സഹോദരങ്ങൾക്കുണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
നേരത്തെ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പിസി ജോർജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവി നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വെെറലായിരുന്നു. പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് പിസി ജോർജ് നിയമസഭയുടെ പടി കാണില്ലെന്നും ഇമാം നാദിർ മൗലവി പറഞ്ഞിരുന്നു.
ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നുമാണ് പിസി ജോർജ് അന്ന് ഫോൺ സംഭാഷണത്തിൽ പറഞ്ഞത്. ഓസ്ട്രേലിയയിൽ നിന്ന് വിളിക്കുന്നുവെന്ന് അവകാശപ്പെട്ട് വിളിച്ച വ്യക്തിയോടാണ് ജോർജിന്റെ വിവാദ പരാമർശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates