താഴ്ന്നജാതിക്കാരനെ വിവാഹം കഴിച്ചത് നാണക്കേടുണ്ടാക്കി, നീനുവിനെ വിട്ടുകിട്ടിയില്ലെങ്കില്‍ അനീഷിനെ ഇല്ലാതാക്കുമെന്ന് ഭീഷണി; സാക്ഷിമൊഴി

താഴ്ന്നജാതിക്കാരനെ വിവാഹം കഴിച്ചത് നാണക്കേടുണ്ടാക്കി, നീനുവിനെ വിട്ടുകിട്ടിയില്ലെങ്കില്‍ അനീഷിനെ ഇല്ലാതാക്കുമെന്ന് ഭീഷണി; സാക്ഷിമൊഴി

കെവിനേയും അനീഷിനേയും തിരിച്ചുകിട്ടണമെങ്കില്‍ നീനുവിനെ നല്‍കണം എന്നായിരുന്നു അവരുടെ ആവശ്യം
Published on

കോട്ടയം; താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള നാണക്കേടുമൂലമാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് സാക്ഷിമൊഴി. ഉയര്‍ന്ന ജാതിക്കാരിയായ നീനു കെവിനെ വിവാഹം കഴിച്ചത് നാണക്കേടുണ്ടാക്കിയെന്നും സഹോദരിയെ തിരിച്ചു കിട്ടാനാണു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയതെന്നും നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഫോണില്‍ പറഞ്ഞതായാണ് മൊഴി. അനീഷിന്റെ സഹോദരന്‍ സന്തോഷിന്റെയാണ് വെളിപ്പെടുത്തല്‍. 
 
കെവിനെയും അനീഷിനെയും ചിലര്‍ തട്ടിക്കൊണ്ടു പോയതറിഞ്ഞ് ബന്ധുവായ ബെന്നിക്കൊപ്പം പുലര്‍ച്ചെ അനീഷിന്റെ മാന്നാനത്തെ വീട്ടില്‍ എത്തി. മറ്റൊരു ബന്ധുവായ സിബി ജേക്കബിനെയും വിളിച്ചു വരുത്തി. തുടര്‍ന്നു സിബിയുടെ ഫോണില്‍ നിന്നാണ് പൊലീസിനെ സംഭവം അറിയിച്ചത്. ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് ആദ്യം വിളിച്ചത്.സംഭവം അവരാണു ഗാന്ധിനഗര്‍ പൊലീസില്‍  അറിയിച്ചത്. എന്നാല്‍, കുറെ സമയം കാത്തുനിന്നിട്ടും പൊലീസ് വന്നില്ല. തുടര്‍ന്ന് സിബിയെയും കൂട്ടി ഗാന്ധിനഗര്‍ സറ്റേഷനില്‍ എത്തി വിവരം പറഞ്ഞതായും സന്തോഷ്  മൊഴി നല്‍കി. 

കെവിനേയും അനീഷിനേയും തിരിച്ചുകിട്ടണമെങ്കില്‍ നീനുവിനെ നല്‍കണം എന്നായിരുന്നു അവരുടെ ആവശ്യം. ഇതിനെ തുടര്‍ന്ന നീനു താമസിച്ചിരുന്ന അമ്മഞ്ചേരിയിലെ ഹോസ്റ്റലില്‍ സന്തോഷെത്തി നീനുവിനെ കൂടെ അയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹോസ്റ്റല്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് പൊലീസ് അനീഷിന്റെ വീട്ടില്‍ എത്തിയപ്പോള്‍ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയും സംഘവുമാകാം ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് സന്തോഷും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും എഎസ്‌ഐയോട് പറഞ്ഞു. 

എഎസ്‌ഐ ബിജു നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ ഫോണ്‍ വിളിച്ചു. കെവിനെയും അനീഷിനെയും വിടണം എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നു സന്തോഷ് അനീഷിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് സാനു ചാക്കോ ആയിരുന്നെന്നും നീനുവിനെ വിട്ടുകിട്ടിയില്ലെങ്കില്‍ ഇനി നിങ്ങള്‍ അനീഷിനെ കാണാന്‍ പോകുന്നില്ലെന്നു ഭീഷണിപ്പെടുത്തിയെന്നും നീ തന്നെ നീനുവിനെ എത്തിച്ചു കൈമാറണമെന്നും സാനു ആവശ്യപ്പെട്ടതായും സന്തോഷ് പറഞ്ഞു. രണ്ടാം പ്രതി നിയാസ് മോനെ സന്തോഷ് തിരിച്ചറിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com