തുഷാറിന് ആശ്വാസം, ചെക്ക് കേസ് തളളി; മതിയായ തെളിവില്ലെന്ന് കോടതി, നാട്ടിലേക്ക് മടങ്ങാം

തുഷാറിന് ആശ്വാസം, ചെക്ക് കേസ് തളളി; മതിയായ തെളിവില്ലെന്ന് കോടതി, നാട്ടിലേക്ക് മടങ്ങാം

തുഷാറിനെതിരെ തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുളള നല്‍കിയ രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്മാന്‍ കോടതി കേസ് തളളിയത്
Published on

ദുബായ്: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളിക്കെതിരായ ചെക്ക് കേസ് തളളി. തുഷാറിനെതിരെ തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുളള നല്‍കിയ രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്മാന്‍ കോടതി കേസ് തളളിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരുന്ന പാസ്‌പോര്‍ട്ട് തുഷാര്‍ വെളളാപ്പളളിക്ക് കോടതി തിരികെ നല്‍കി. യാത്രാവിലക്ക് കോടതി നീക്കിയതോടെ, തുഷാറിന് നാട്ടിലേക്ക് മടങ്ങാനാകും.

ബിസിനസ് പങ്കാളിയായിരുന്ന നാസില്‍ അബ്ദുളളയ്ക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് തുഷാര്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാന്‍ ജയിലില്‍ അടച്ച തുഷാര്‍, യൂസഫലി അടക്കമുളളവര്‍ ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ സഹായിച്ചതോടെയാണ് ജയില്‍ മോചിതനായത്. എന്നാല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ രാജ്യം വിട്ടുപോകുന്നത് കോടതി വിലക്കുകയായിരുന്നു.

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)താണ് ചെക്ക്.ഒത്തുതീര്‍പ്പിനായി തുഷാര്‍ മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാതിരുന്നതും കേസ് നീളാന്‍ ഇടയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com