കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂർ 48ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത ശ്യാംകുമാറിനെതിരെ ഇന്ന് കേസെടുത്തേക്കും. ശ്യാംകുമാർ കള്ളവോട്ട് ചെയ്തെന്ന് കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ 171ാം വകുപ്പ് പ്രകാരം പൊലീസിന് പരാതി നല്‍കി കേസെടുപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയിരുന്നു.
കലക്ടറുടെ റിപ്പോർട്ട് പ്രകാരം ശ്യാംകുമാർ വൈകിട്ട് 6.20നും 7.26 നുമായി രണ്ട് തവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്. ബൂത്തിലെ തിരക്ക് കാരണം വോട്ടിങ് വേഗത്തിലാക്കാൻ അധികമായി നിയോഗിച്ചിരുന്ന ഫസ്റ്റ് പോളിങ് ഓഫീസറുടെ മുന്നിലാണ് ശ്യാംകുമാർ രണ്ട് തവണയും മഷി പുരട്ടിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തൃക്കരിപ്പൂരിലെ കള്ളവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചത്. ഇതനുസരിച്ച് കലക്ടർ പോളിങ് ഉദ്യോഗസ്ഥർ, അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി തുടർ നടപടികൾക്കായി റിപ്പോർട്ട് നൽകാനും കലക്ടറോട് മീണ ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 134 പ്രകാരമാണ് പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates