തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ മാളിലും തിയേറ്ററിലും വിവാഹനിശ്ചയ ചടങ്ങിലും എത്തി; റൂട്ട് മാപ്പ് പുറത്തുവിട്ടു, 385പേര്‍ നിരീക്ഷണത്തില്‍

തൂശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു
corona5
corona5
Updated on
1 min read

തൃശൂര്‍:  തൂശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇറ്റലിയില്‍ നിന്നെത്തി കോവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികളൊടൊപ്പം ദോഹയില്‍ നിന്ന്  നാട്ടിലേക്ക് വിമാന യാത്ര ചെയ്ത ആള്‍ സഞ്ചരിച്ച റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. മാളിലെ വിവിധ കടകളിലും സ്വകാര്യ ക്ലിനിക്കിലും സന്ദര്‍ശനം നടത്തിയതായും ഒരു കല്യാണ നിശ്ചയത്തില്‍ പങ്കെടുത്തതായും തൃശൂര്‍ ജില്ലാ കളക്ടര്‍ ഷാനവാസ് അറിയിച്ചു.

തൃശൂര്‍ സ്വദേശിയുമായി ഇടപഴകിയ 385പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതില്‍ ചാവക്കാടുളള ഇദ്ദേഹത്തിന്റെ ബന്ധുവും എട്ടുമാസം പ്രായമുളള കുട്ടിയുമുണ്ട്. പനിയെ തുടര്‍ന്ന് കുട്ടിയെയും ബന്ധുവിനെയും ചാവക്കാട്ട് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ കഴിഞ്ഞാലേ കൂടുതല്‍ ആളുകള്‍ തൃശൂര്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍  വ്യക്തത വരുകയുളളുവെന്നും കളക്ടര്‍ പറഞ്ഞു.

ആറാം തീയതിയാണ് തൃശൂര്‍ സ്വദേശി ശോഭാ മാളില്‍ വന്നത്. മൂന്നു നാലു കടകളില്‍ കയറിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണി വരെ അവിടെ ചെലവഴിച്ച തൃശൂര്‍ സ്വദേശി മാക്‌സ്, സ്പാന്‍, വിസ്മയ് തുടങ്ങിയ കടകള്‍ സന്ദര്‍ശിച്ചതായി കളക്ടര്‍ അറിയിച്ചു. തുടര്‍ന്ന് വെസ്റ്റ്‌ഫോര്‍ട്ടിലെ ലിനല്‍ ക്ലബില്‍ പോയി. വൈകീട്ട് പെരിഞ്ഞനത്തുളള ഡോക്ടര്‍ സുരേഷ് കുമാറിന്റെ ക്ലിനിക്കില്‍ പോയി കണ്‍സള്‍ട്ട് ചെയ്തു. പിന്നീട് തൊട്ടടുത്തുളള റെസ്റ്റോറന്റില്‍ പോയി ഭക്ഷണവും കഴിച്ചാണ് മടങ്ങിയതെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് മുന്‍പ് മാര്‍ച്ച് മൂന്നിന് ഇദ്ദേഹം കൊടുങ്ങല്ലൂരിലെ തിയേറ്ററിലും  സന്ദര്‍ശിച്ചിട്ടുണ്ട്.

എട്ടാം തീയതിയാണ് പാവറട്ടിയിലുളള കല്യാണനിശ്ചയത്തില്‍ പങ്കെടുത്തത്. അന്നാണ് ഇറ്റലിയില്‍ നിന്നെത്തിയവരൊടൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനുളള നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായും കളക്ടര്‍ അറിയിച്ചു. സ്വന്തം വാഹനത്തിലാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ കുടുംബത്തോടും അടുത്ത വീടുകളിലുളളവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചതായും കളക്ടര്‍ പറഞ്ഞു. ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി പത്തുപേരടങ്ങുന്ന സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com