തൃശൂർ: മിനിറ്റുകളുടെ വ്യത്യാസത്തിൽ തൃശൂരില്‍ രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു. ഒളരിക്കര ക്ഷേത്രത്തിലും പീച്ചി ചുണ്ടത്തില്‍ ഭഗവതി ക്ഷേത്രത്തിലുമാണ് ആനകള്‍ ഇടഞ്ഞത്. ജനവാസ മേഖലകളില്‍ വച്ചാണ് രണ്ട് ആനകളും ഇടഞ്ഞതെങ്കിലും രണ്ടിനേയും തളച്ചതിനാൽ കൂടുതൽ അത്യാഹിതങ്ങളുണ്ടായില്ല.
ഒളരിക്കര ക്ഷേത്രത്തില്‍ രാവിലെ ഒൻപതരയോടെയാണ് ആന ഇടഞ്ഞത്. ഒളരി ക്ഷേത്രം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒളരിക്കര കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടിന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടു വന്ന ആന ക്ഷേത്രനടയില്‍ വച്ചു പെട്ടെന്ന് ഇടയുകയായിരുന്നു. ഈ സമയത്ത് ആനയുടെ മുകളിൽ ഒരു പാപ്പാന്‍ ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നാലെ ആന പാപ്പാന്‍മാരെ ക്ഷേത്രത്തിനു ചുറ്റും വിരട്ടി ഓടിച്ചു. ക്ഷേത്ര പരിസരത്തെ തെങ്ങും മറ്റു മരങ്ങളും കുത്തിമറിച്ചിട്ടു. തിരക്കേറിയ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. ആന ഇടഞ്ഞത് ആശങ്ക സൃഷ്ടിച്ചെങ്കിലും അധികം വൈകാതെ സ്ഥലത്ത് എത്തിയ എലിഫന്‍റ് സ്ക്വാഡ് ആനയെ തളച്ചു.
പിന്നാലെയാണ് പീച്ചി ചുണ്ടത്തിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ട് വന്ന മറ്റൊരു ആന ഇടഞ്ഞത്. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. ഈ ആനയേയും പിന്നീട് തളച്ചു.
ആനകള്‍ ഇടഞ്ഞ സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്. മദപ്പാടിന് ശേഷം ആനയെ കൊണ്ടുവന്നത് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി സുരേന്ദ്രന്‍ അറിയിച്ചു. ചട്ടവിരുദ്ധമായാണ് ആനയെ കൊണ്ടു വന്നതെങ്കില്‍ ഉടമയ്ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates