കൊല്ലം: തെന്മല ചാലിയക്കരയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ പുലർച്ചെ പെൺപുലിയേയും ഒപ്പം രണ്ട് കുഞ്ഞുങ്ങളെയും കണ്ടു. പുലർച്ചെ മൂന്ന് മണിക്ക് ടാപ്പിങിന് പോയ സുബ്ബയ്യപിള്ള രാജുവെന്ന തൊഴിലാളിയാണ് ചാലിയക്കര കവലയിൽ നിന്ന് 200 മീറ്റർ അകലെ ഫാക്ടറിക്ക് സമീപത്ത് പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. നല്ല വെളിച്ചമുള്ള ഹൈഡ്‌ലൈറ്റ് ഉള്ളതിനാലാണ് പുലിയെ കാണാൻ കഴിഞ്ഞത്. രാജുവിന്റെ ബഹളം കേട്ട് ഓടിയെത്തിയ ശരവണൻ, ശിവൻകുട്ടി എന്നീ തൊഴിലാളികളും പുലിയെ കണ്ടു.
ടാപ്പിങ് തൊട്ടിയിൽ കത്തി തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ റോഡിൽ നിന്നിരുന്ന പുലി ഇരുട്ടിൽ മറഞ്ഞു. പുലർച്ചെ എത്തിയ വനപാലകർ ടാപ്പിങ്ങിന് പോകരുതെന്ന നിർദേശം നൽകി മടങ്ങി.
കഴിഞ്ഞ ദിവസം ഒറ്റക്കല്ലിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നിരുന്നു. കിഴക്കൻ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിൽ പുലി പ്രത്യക്ഷപ്പെടുന്നത് പതിവായിട്ടും പിടികൂടുന്നതിനുള്ള നീക്കമൊന്നും വനം വകുപ്പ് സ്വീകരിച്ചിട്ടില്ല.
അതിനിടെ മാമ്പഴത്തറ കുരവന്തവലത്തു കടുവയെയും കണ്ടു. വ്യാഴം രാത്രിയിൽ റബ്ബർ പ്ലാന്റ് ചെയ്ത സ്ഥലത്തെ വാച്ചർമാരാണ് കടുവയെ കണ്ടത്. രാത്രി 11.30ന് അനക്കം കേട്ട് വെളിച്ചം തെളിച്ചപ്പോൾ പരപ്പുറത്തു കടുവ ഇരിക്കുന്നത് കണ്ടു. കടുവയെ കണ്ടതോടെ ഇവിടെ കാവലിൽ ഉണ്ടായിരുന്ന മൂന്ന് വാച്ചർമാരും ഓടി രക്ഷപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates