നടക്കാനിറങ്ങിയത് 8000 സ്ത്രീകൾ, ഏറ്റവും കൂടുതൽ തൃശൂരിൽ; ഇനി മുൻകൂട്ടി അറിയിക്കാതെയും രാത്രിനടത്തം 

അടുത്തഘട്ടത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങൾ ഫോട്ടോ സഹിതം പുറത്ത് വിടും 
നടക്കാനിറങ്ങിയത് 8000 സ്ത്രീകൾ, ഏറ്റവും കൂടുതൽ തൃശൂരിൽ; ഇനി മുൻകൂട്ടി അറിയിക്കാതെയും രാത്രിനടത്തം 
Updated on
1 min read

തിരുവനന്തപുരം: 'പൊതുഇടം എന്റേതും' എന്ന പേരിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടത്തിയ സ്ത്രീകളുടെ രാത്രി നടത്തം വൻ വിജയം. 250വേറെ സ്ഥലങ്ങളിൽ എണ്ണായിരത്തോളം സ്ത്രീകൾ രാത്രിയിൽ നടക്കാനിറങ്ങി. ഡിസംബർ 29 നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ചെ ഒരു മണിവരെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. 

1020 സ്ത്രീകൾ രാത്രിയിൽ നടക്കാനിറങ്ങിയ തൃശൂരിലാണ് ഏറ്റവുമധികം പങ്കാളിത്തമുണ്ടായത്. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946 പേരും എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856പേരും നടക്കാനിറങ്ങി. കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസർഗോഡ് 9 സ്ഥലങ്ങളിലായി 655, ആലപ്പുഴയിൽ 23 സ്ഥലങ്ങളിലായി 576, കണ്ണൂരിൽ 15 സ്ഥലങ്ങളിലായി 512 എന്നിങ്ങനെയാണ് സ്ത്രീകൾ രാത്രി നടന്നത്. ബാക്കി ജില്ലകളിൽ 500 ൽ താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായത്.

രാത്രിയിൽ പുറത്ത് ഇറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള മാനസിക പ്രയാസങ്ങളും പേടിയും മാറ്റിയെടുക്കാനും ശല്യപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ലക്ഷ്യമിട്ടാണ് 'സധൈര്യം മുന്നോട്ട്' എന്ന പരിപാടിയുടെ ഭാഗമായി രാത്രി നടത്തം കാമ്പയിൻ സംഘടിപ്പിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്നും ഇനി മുൻകൂട്ടി അറിയിക്കാതെയും രാത്രിനടത്തം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർച്ച് 8 വരെ തുടർച്ചയായി രാത്രി നടത്തം ഉണ്ടായിരിക്കും. അടുത്തഘട്ടത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങൾ ഫോട്ടോ സഹിതം പുറത്ത് വിടുമെന്നും മന്ത്രി അറിയിച്ചു. 

രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയ അഞ്ച് പേരിൽ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് വർക്കലയിൽ അകലം പാലിച്ച് നടന്നു പോയ സ്ത്രീകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ആളെയാണ് പിടികൂടിയത്. കാസർഗോഡ് പുറകേ നടന്ന് ശല്യം ചെയ്തയാളേയും സ്ത്രീകൾതന്നെ പിടികൂടി പൊലീസിലേൽപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com