നറുക്കു വീണില്ല, പ്രേമചന്ദ്രന്റെ ശബരിമല ബില്‍ ലോക്‌സഭ ചര്‍ച്ച ചെയ്യില്ല

ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്‍ ഉള്‍പ്പെട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍അവതരിപ്പിച്ച സ്വകാര്യ ബില്‍ ലോക്‌സഭ ചര്‍ച്ച ചെയ്യില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്‍ ഉള്‍പ്പെട്ടില്ല. 

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലില്‍ അടുത്ത മാസം ആദ്യം ചര്‍ച്ച നടക്കേണ്ടതാണ്. ഒന്‍പത് അംഗങ്ങള്‍ മുപ്പത് സ്വകാര്യ ബില്ലുകളാണ് വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ചത്. ഇവയില്‍ ഏതൊക്കെ ചര്‍ച്ച ചെയ്യണം എന്നു തീരുമാനിക്കാന്‍ നടന്ന നറുക്കെടുപ്പില്‍ ശബരിമല ഉള്‍പ്പെടെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും ഉള്‍പ്പെട്ടില്ല. ഇതോടെ ഈ സമ്മേളനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി.

ബില്‍ നിയമമാവാനുള്ള സാധ്യത വിരളമാണെങ്കിലും സര്‍ക്കാര്‍ എന്തു നിലപാടു സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംക്ഷ ഉണര്‍ത്തിയിരുന്നത്. സര്‍ക്കാര്‍ ബില്ലിനെ പിന്തുണയ്ക്കുന്ന പക്ഷം പ്രേമചന്ദ്രനോട് ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും പകരം സമഗ്രമായ ബില്‍ കൊണ്ടുവരാനുമാണ് സാധ്യതയെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. റിവ്യു ഹര്‍ജികളില്‍ വിധി വന്നതിനു ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളിലേക്കു കടക്കൂ എന്നാണ് സൂചനകള്‍. സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാരും ബിജെപിയും ഇതിനോടു യോജിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com