ആലുവ: വർഷങ്ങളോളം ‘കേരള സ്റ്റേറ്റ് നമ്പർ 1’ ആയി ഓടിയ 1998 മോഡൽ മെഴ്സിഡീസ് ബെൻസ് കാർ വീണ്ടും ലേലത്തിന്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓർമകൾ പേറുന്ന കാർ ഇത് നാലാം വട്ടമാണ് ലേലത്തിനുവയ്ക്കുന്നത്.1996 - 2001കാലഘട്ടത്തിൽ നായനാർ മൂന്നാം തവണ മുഖ്യമന്ത്രിയായപ്പോൾ മൂന്നുവർഷത്തോളം ഈ കാർ ഉപയോഗിച്ചിരുന്നു.
അംബാസഡർ കാർ ഇഷ്ടപ്പെട്ടിരുന്ന നായനാറോട് ഹൃദ്രോഗ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അംബാസഡർ മാറ്റി ബെൻസാക്കാൻ ഉപദേശിച്ചതു കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ പിൻഗാമിയായി 2001ൽ മുഖ്യമന്ത്രിയായ എ കെ ആന്റണി പക്ഷെ ബെൻസ് കാർ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാന അതിഥികളായി എത്തിയ വിവിഐപികളുടെ സഞ്ചാരത്തിന് മാത്രമായി ഈ കാർ ഉപയോഗിച്ചു. പക്ഷെ അറ്റകുറ്റപണികൾക്കായി ലക്ഷങ്ങൾ ചിലവാക്കേണ്ട അവസ്ഥയായപ്പോൾ ബെൻസ് ഉപയോഗം അവസാനിപ്പിച്ചു.
തിരുവനന്തപുരത്തു നിന്ന് ആലുവയിൽ എത്തിച്ച ബെൻസ് ടൂറിസം വകുപ്പിൽ ‘നായനാരുടെ കാർ’ എന്നാണ് അറിയപ്പെടുന്നത്. കാർ 7 വർഷമായി ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരിജിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് ലക്ഷം രൂപ വിലയിട്ടു ലേലം ചെയ്തിട്ടും വിറ്റുപോകാത്ത കാർ ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാർ കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ചെളി കയറി എൻജിൻ തകരാറിലായതിനാൽ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. പൊളിച്ചു വിൽപനക്കാരേ ഇനി കാർ വാങ്ങാൻ സാധ്യതയുള്ളു എന്നതുകൊണ്ട് ‘ഇരുമ്പു വില’ കണക്കാക്കിയാകും നാലാം ലേലത്തിനു തുക നിശ്ചയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates