നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം

ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും - ഒരു സംശയവും അതില്‍ വേണ്ട  നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം
നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം
Updated on
1 min read

കൊച്ചി: യുവസംവിധായകരായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ നിര്‍മ്മാതാക്കളേയും വിതരണക്കാരുടേയും സംഘടനകളെ വെല്ലുവിളിച്ച് സംവിധായകന്‍ ആഷിഖ് അബു. ആരൊക്കെ എതിര്‍ത്താലും സിനിമകള്‍ എടുക്കുകയും വിതരണം ചെയ്യിച്ച് നാട്ടുകാരെ കാണിക്കുകയും ചെയ്യുമെന്ന് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കി

ഒന്നരമാസം മുന്‍പ് മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ വിവാദം. മെയ് 19നുണ്ടായ സമരത്തെ തുടര്‍ന്ന് ഡിസിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ചിത്രങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി അപ്പോള്‍ തീയേറ്ററില്‍ കളിച്ചു കൊണ്ടിരുന്ന ചിത്രങ്ങളും വിലക്കാനും അസോസിയേഷന്റെ നിര്‍ദേശമുണ്ടായിരുന്നു.

അമല്‍ നീരദ്-ദുല്‍ഖര്‍ ചിത്രം സിഐഎ ഈ വിലക്ക് ലംഘിച്ചു കൊണ്ട് മള്‍ട്ടിപ്ലക്‌സുകളില്‍ തുടര്‍ന്നു. മികച്ച അഭിപ്രായം നേടിക്കൊണ്ടിരുന്ന രക്ഷാധികാരി ബൈജുവും മള്‍ട്ടിപ്ലക്‌സിലാണ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ പിന്നീട് സമരം ഒത്തുതീര്‍ന്നെങ്കിലും റിലീസിംഗ് സെന്ററുകള്‍ വിട്ട സിഐഎയെ ബി ക്ലാസ്സ്, സി ക്ലാസ്സ് തീയേറ്റുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് സിഐഎയുടെ നിര്‍മ്മാതാവും സംവിധായകനുമായ അമല്‍ നീരദ് പറയുന്നത്

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പറവ എന്ന ചിത്രവും സമാനമായ വിലക്ക് ഭീഷണി നേരിടുന്നുണ്ടെന്നാണ് യുവസംവിധായകരുടെ പരാതി. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമം എന്ന സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന വേണ്ട വിധം ഇടപെട്ടില്ലെന്ന് അദ്ദേഹം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് അന്‍വര്‍ റഷീദും സംഘടനകളുടെ കണ്ണിലെ കരടായത്.

സമകാലിക മലയാളം ഡെസ്‌ക്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com