നിര്‍ധന കുടുംബങ്ങള്‍ക്ക് ഇത്തവണ സൗജന്യഓണക്കിറ്റ് ഇല്ല; സാമ്പത്തിക ഞെരുക്കമെന്ന് സര്‍ക്കാര്‍ ; എംഎല്‍എമാര്‍ക്ക് 2000 രൂപയുടെ 'സ്‌പെഷല്‍' കിറ്റ്

അധിക ചെലവ് താങ്ങാന്‍ പറ്റാത്തതുകൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍
നിര്‍ധന കുടുംബങ്ങള്‍ക്ക് ഇത്തവണ സൗജന്യഓണക്കിറ്റ് ഇല്ല; സാമ്പത്തിക ഞെരുക്കമെന്ന് സര്‍ക്കാര്‍ ; എംഎല്‍എമാര്‍ക്ക് 2000 രൂപയുടെ 'സ്‌പെഷല്‍' കിറ്റ്
Updated on
1 min read

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ ഓണക്കിറ്റ് ഇത്തവണ വേണ്ടെന്ന് വെച്ചു. അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്ക് സപ്ലൈകോ വഴി നല്‍കിയിരുന്ന ഓണക്കിറ്റാണ് ധനവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഓണക്കിറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ധനവകുപ്പിന്റെ ക്ലിയറന്‍സ് ലഭിക്കാതിരുന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 

കേന്ദ്ര ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിന് മുമ്പ് 16 ലക്ഷം ബിപിഎല്‍ കാര്‍ഡുടമകള്‍ക്കാണ് സര്‍ക്കാര്‍ ഓണക്കാലത്ത് സൗജന്യ കിറ്റ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്കായി ചുരുക്കിയിരുന്നു. ഇവരെയാണ് ഇത്തവണ ഒഴിവാക്കിയത്. 

അധിക ചെലവ് താങ്ങാന്‍ പറ്റാത്തതുകൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വിശദീകരിച്ചു. ഓണക്കിറ്റ് ഇല്ലെങ്കിലും നിര്‍ധനരായ ആളുകല്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും, പ്രളയബാധിത പ്രദേശങ്ങളില്‍ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി സാധനങ്ങള്‍ നല്‍കുന്നുണ്ടെന്നും പി തിലോത്തമന്‍ വ്യക്തമാക്കി. 

അതേസമയം എല്ലാ എംഎല്‍എമാര്‍ക്കും സപ്ലൈകോയുടെ വക സ്‌പെഷല്‍ ഓണക്കിറ്റുണ്ട്. 2000 രൂപയുടെ കിറ്റാണ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ഉന്നത ഗുണനിലവാരമുള്ള സാധനങ്ങള്‍ നല്‍കണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ എംഎല്‍എമാരുടെ വീടുകളിലോ ഓഫീസുകളിലോ നേരിട്ട് എത്തിച്ചുനല്‍കാനാണ് നിര്‍ദേശം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com