തിരുവനന്തപുരം: സ്ഥലം നികത്തിയത് ക്രമപ്പെടുത്തി ലഭിക്കാൻ ന്യായവിലയുടെ നിശ്ചിതശതമാനം തുക അടച്ച് ഡാറ്റാ ബാങ്കിൽ നെൽവയലും തണ്ണീർത്തടവുമെന്ന് രേഖപ്പെടുത്തിയത് തിരുത്താൻ അവസരം. ഇതിനായി ആർ.ഡി.ഒക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകളിൽ വില്ലേജ് ഓഫിസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 50 സെന്റിൽ കൂടുതലാണെങ്കിൽ കൃഷി ഓഫിസറുടെ അഭിപ്രായവും ആരായും.
രണ്ടര ഏക്കറിൽ അധികമാണെങ്കിൽ കൃഷി, വില്ലേജ് ഓഫിസർമാരുടെ സാന്നിധ്യത്തിൽ ആർ.ഡി.ഒ നേരിട്ട് പരിശോധന നടത്തും. അതിനുശേഷം ഭൂമിയുടെ വിസ്തൃതിക്ക് അനുസൃതമായി ഭൂനികുതി നിശ്ചയിച്ച് തഹസിൽദാർ ഉത്തരവിക്കും. അതനുസരിച്ച് വില്ലേജ് ഓഫിസർ തണ്ടപ്പേരിലും അടിസ്ഥാനനികുതി രജിസ്റ്ററിലും ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് മാറ്റംവരുത്തും. ഇത്തരം മാറ്റം വിജ്ഞാപനത്തിന്റെ ഭാഗമായി കണക്കാക്കും.
ജലസംരക്ഷമത്തിന് നീക്കിവെക്കുന്ന ഭൂമി തണ്ണീർത്തടമായി രേഖപ്പെടുത്തും. അവിടെ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. അനുമതി നൽകിയ ഭൂമി പുരയിടമെന്നും ജലസംരക്ഷണത്തിന് നീക്കിവെച്ചത് നിലം-ജല സംരക്ഷണ പ്രദേശം എന്നും രേഖപ്പെടുത്തും. 1967ലെ ഭൂവിനിയോഗനിയമപ്രകാരം ക്രമപ്പെടുത്തി ലഭിച്ച സ്ഥലമാണെങ്കിൽ അവ കരഭൂമിയായി രേഖപ്പെടുത്തി ലഭിക്കാൻ ന്യായവിലയുടെ 25 ശതമാനം തുകയടച്ചാൽ മതി. നേരത്തേ ഇത് 50 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്.
അതേസമയം, 10 സെന്റ് ഭൂമിയിൽ 120 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള വീടും അഞ്ച് സെന്റിൽ 40 ചതുരശ്രമീറ്റർ വാണിജ്യ കെട്ടിടവും നിർമിക്കുന്നതിനോ പുനർനിർമിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ഫീസ് അടയ്ക്കേണ്ടതില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates