തൃശൂർ: എട്ടുവയസ്സുകാരൻ മകൻ മരിച്ചത് രോഗ നിർണയത്തിലെ പിഴവുമൂലമെന്ന് ആരോപിച്ച് മാതാപിതാക്കൾ. നടവരമ്പ് സ്വദേശി ഷിബുവും ഭാര്യയുമാണ് മകന്റെ മരണത്തിൽ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ മകൻ ശ്രീറാമാണ് മരിച്ചത്. ന്യൂമോണിയ ബാധയെത്തുടർന്നായിരുന്നു മരണം.
ഡോക്ടറുടെ അശ്രദ്ധ മൂലമാണ് മകനെ നഷ്ടപ്പെട്ടതെന്നും രോഗനിർണയത്തിലെ പിഴവാണ് കാരണമെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഡോക്ടർ ഷാജി ജേക്കബ് ആണ് ശ്രീറാമിനെ ചികിത്സിച്ചത്.
കഴിഞ്ഞ മാസം 18-ാം തിയതിയാണ് മകനെ പനിമൂലം ആശുപത്രിയിൽ കൊണ്ടുവന്നതെന്നും കുട്ടിക്ക് അഞ്ചാംപനിയാണെന്ന് പറഞ്ഞ് മരുന്ന് നൽകി പറഞ്ഞയക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. പനിയും ശർദ്ദിയും നിൽക്കാതെവന്നപ്പോൾ മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ സമീപിച്ചു. സ്കാനിംഗ് നടത്തി പരിശോധിച്ചപ്പോഴാണ് മകന് ന്യൂമോണിയ ആണെന്ന് കണ്ടെത്തിയത്. ശ്വാസകോശത്തിൽ അണുബാധ ഉണ്ടെന്നും നില ഗുരുതരമാണെന്നും അറിയിക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മകന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
അതേസമയം കുട്ടിയുടെ മരണകാരണം രോഗ നിർണയത്തിലെ പിഴവല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പനിമൂലം ചികിത്സ തേടി എത്തിയപ്പോൾ കുട്ടിക്ക് ന്യൂമോണിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും തുടർചികിത്സക്കായി കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ നിർദേശിച്ചെങ്കിലും മാതാപിതാക്കൾ തയ്യാറായില്ലെന്നും അധികൃതർ പറഞ്ഞു.
ശ്രീറാമിന്റെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും സംഭവത്തിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates