തിരുവനന്തപുരം: ശബരിമലയിൽ നടവരവ് കുറഞ്ഞത് സർക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഇത് ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കും. ദേവസ്വം ബോർഡിലെ ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവയിൽ പ്രതിസന്ധി ഉണ്ടാകും. അത്തരം ഒരു പ്രതിസന്ധി വന്നാൽ സർക്കാർ സഹായിക്കും. എന്തായാലും അവരെ സർക്കാർ ഉപേക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
നടവരവ് കുറയ്ക്കുക എന്നത് ആർഎസ് എസ്-സംഘപരിവാർ-ബിജെപി ലക്ഷ്യമാണ്. അതിനുവേണ്ടിയാണ് അവർ ശബരിമലയുടെ പ്രക്ഷോഭകേന്ദ്രം സന്നിധാനമാക്കി മാറ്റിയത്. ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ടുള്ള ആകുലതയും ഭയവും വിശ്വാസികൾക്കിടയിലുണ്ടായി. ഇത് ഭക്തരുടെ വരവിനെ ബാധിച്ചു. ഇപ്പോൾ ഇത് കുറയുകയാണ്. സമാധാനപരമായി ശബരിമല ദർശനത്തിനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ശബരിമലയിലെ നടവരവ് വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാല തീർഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു 14.34 കോടി രൂപയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വർഷം ആറു ദിവസത്തിനുള്ളിൽ 22.82 കോടി രൂപ ലഭിച്ചിരുന്നു. കണക്കുകൾ ദേവസ്വം ബോർഡ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കുറവിനെ സംബന്ധിച്ചു ദേവസ്വം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. തീർഥാടകരുടെ എണ്ണത്തിലുണ്ടായ വൻ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങളും സംഘർഷങ്ങളുമാണ് ഭക്തരുടെ വരവ് കുറയാൻ ഇടയാക്കിയതെന്ന് ദേവസ്വം ബോർഡും വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates