

തൃശൂര്‍; വീടിനുള്ളില്‍ കയറി വന്ന് വീട്ടമ്മയുടെ കണ്ണില്‍ മണ്ണ് എറിഞ്ഞ് മാല കവര്‍ന്നു. തൃശൂര്‍ മമ്മിയൂര്‍ സ്വദേശി ജ്യോതിയാണ് സ്വന്തം വീട്ടില്‍ ആക്രമണത്തിന് ഇരയായത്. വാതില്‍ തുറന്നു അകത്തേക്ക് കടന്ന് മുഖത്തേക്ക് മണ്ണ് എറിഞ്ഞ് കഴുത്തില്‍ നിന്ന് മാല പറിച്ചെടുക്കുകയായിരുന്നു. സംഭവം പ്രദേശത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. അക്രമിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ചൊവ്വാഴ്ച രാവിലെ 11.20 ഓടെയായിരുന്നു സംഭവം. ആ സമയത്ത് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ജ്യോതി. അതിനിടെ കോളിങ് ബെല്‍ കേട്ട് കസേരയില്‍ നിന്ന് എഴുന്നേറ്റു. വാതിലിന് അടുത്ത് എത്തിയപ്പോള്‍ പകുുതി വാതില്‍ തുറന്ന് ചേട്ടനില്ലേ വീട്ടില്‍ എന്ന് ചോദിച്ചു. ജോലിക്ക് പോയെന്ന് മറുപടി പറഞ്ഞതിന് പിന്നാലെ കണ്ണിലേക്ക് മണ്ണു വാരി എറിയുകയായിരുന്നു.
മുഖം ചരിച്ചതിനാല്‍ കണ്ണില്‍ പോയില്ല. തൊട്ടുപിന്നാലെ, അക്രമി വീടിനകത്തു കയറി. കഴുത്തില്‍ അണിഞ്ഞ മാല പൊട്ടിക്കാന്‍ നോക്കി. ജ്യോതി മാല വിട്ടുകൊടുത്തില്ല. പിടിവലിയായി. കഴുത്തിനു പിടിച്ചു തള്ളിയ മോഷ്ടാവ് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം തുടര്‍ന്നു. ഇതിനിടെ, വീട്ടമ്മയെ തള്ളി താഴെയിട്ടു. മൂന്ന് പവൻ തൂക്കം വരുന്ന മാലയുടെ ഒരു ഭാഗം കൈക്കലാക്കി മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ജ്യോതിയും പുറത്തെത്തി വണ്ടി നമ്പർ നോക്കാൻ ശ്രമിച്ചെങ്കിലും ബൈക്കിനു നമ്പര്‍ പ്ലേറ്റില്ലായിരുന്നു.
ഉച്ചത്തില്‍ അലറി വിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി. ഭര്‍ത്താവ് ശ്രീകുമാറിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല. മുഖത്ത് തൂവാല കെട്ടി ഹെല്‍മറ്റ് ധരിച്ചാണ് അക്രമി എത്തിയത്. പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാക്കിയിരിക്കുകയാണ് സംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates