കണ്ണൂര്‍: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കണ്ണൂർ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഫസല്‍ റഹ്മാനാണ് അറസ്റ്റിലായത്. പത്തുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള 15-ഓളം ആൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതായാണ് സൂചന. ഫുട്‌ബോള്‍ പരിശീലനത്തിന്റെ പേരില്‍ കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
നേരത്തേ ദുബായിലായിരുന്ന ഇയാള്‍ കണ്ണൂര്‍ തെക്കിബസാറിലെ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. കണ്ണൂരിലെ ഒരു മൊബൈല്‍ഫോണ്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. അല്‍ജസീറ എന്ന പേരില്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഉണ്ടെന്നും അതിന്റെ പരിശീലകനാണ് താനെന്നും തെറ്റിദ്ധരിപ്പിച്ച് ഫെയ്സ്ബുക്ക് വഴിയാണ് ഇയാള്‍ കുട്ടികളുമായി അടുപ്പമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. 14 വയസ്സുള്ള ഒരുകുട്ടി രക്ഷിതാവിനോട് കാര്യങ്ങള്‍ പറയുകയും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഫസല്‍ റഹ്മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇയാൾ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി പൊലീസിന് മനസ്സിലായത്. പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള 200-ഓളം ക്ലിപ്പിങ്ങുകള്‍ പ്രതിയില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. ചിത്രീകരിച്ച ദൃശ്യങ്ങള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാളുടെ ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ദുബായിലായിരുന്നപ്പോള്‍ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തലശ്ശേരി ധര്‍മടത്ത് സമാനമായ കേസില്‍ എട്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞ പ്രതി അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates