പരസ്യ പ്രചാരണം അവസാനിച്ചു; കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം, കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക് 

തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ റോഡ്ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
പരസ്യ പ്രചാരണം അവസാനിച്ചു; കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം, കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക് 
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്രചാരണത്തിനായി അനുവദിച്ച സമയം കഴിഞ്ഞത്. ചൊവ്വാഴ്ചയാണ് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. 

 പരസ്യ പ്രചാരണത്തിന്റെ അവസാനത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായി.  തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ റോഡ്ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വേളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പം എ കെ ആന്റണി പങ്കെടുക്കുന്നതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോ തടഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ ദുരനുഭവമാണെന്നാണ് ആന്റണി പ്രതികരിച്ചത്. തനിക്ക് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി ചോദിച്ചു.അക്രമസംഭവങ്ങളില്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം റോഡ് ഷോ പുനരാരംഭിച്ചു.

തിരുവല്ലയില്‍ എല്‍ഡിഎഫ്- എന്‍ഡിഎ സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. വടകരയിലെ വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മേല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 23 ന് വൈകുന്നേരം ആറ് മണി മുതല്‍ 24 ന് രാത്രി 10 മണി വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും എറണാകുളത്ത് പാലാരിവട്ടത്തും കൊട്ടിക്കലാശത്തോട് അനുബന്ധിച്ചുള്ള സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com