പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; എംഎല്‍എയുടെ വീട്ടിലുമെത്തി 'അജ്ഞാത രൂപം'; അമ്പരപ്പ് 

തൃശൂര്‍ പുറനാട്ടുകരയില്‍ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിലാണ് സംഭവം
പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; എംഎല്‍എയുടെ വീട്ടിലുമെത്തി 'അജ്ഞാത രൂപം'; അമ്പരപ്പ് 
Updated on
1 min read

തൃശൂര്‍: പുലര്‍ച്ചെ അഞ്ചരയ്ക്ക് വീടിന് പുറത്തെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാള്‍ നില്‍ക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ കാല്‍പെരുമാറ്റം കേള്‍പ്പിക്കാതെ നടന്നുപോയി.  ദൃക്‌സാക്ഷിയായ വീട്ടമ്മ സിമിലി പറയുന്നു. തൃശൂര്‍ പുറനാട്ടുകരയില്‍ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിലാണ് സംഭവം. 

വീടിനു പുറകിലാണ് പശുത്തൊഴുത്ത്. ഇതിനു സമീപത്താണ് പുലര്‍ച്ചെ അഞ്ചരയ്ക്കു ആളെ കണ്ടത്. പശുവിന് വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തിലാണ് പൂച്ചത്തല കണ്ടത്. എല്ലാദിവസവും ഈ പാത്രത്തിലെ വെള്ളം മാറ്റാറുണ്ട്. പൂച്ചത്തല കൂടി കണ്ടതും തൊഴുത്തിനു സമീപം ആളെ കണ്ടതും കൂടി കൂട്ടിവായിച്ചപ്പോഴാണ് സംഗതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടത്. എംഎല്‍എ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായത് സാമൂഹികവിരുദ്ധര്‍ വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. 

അജ്ഞാത രൂപത്തിന്റെ കിംവദന്തികള്‍ നാടൊട്ടുക്കും പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിച്ച് അജ്ഞാതരൂപമില്ലെന്ന് പറഞ്ഞിരുന്നു. സാമൂഹിക വിരുദ്ധരുടെ വികൃതികള്‍ക്ക് കൂറേക്കൂടി വിശ്വാസ്യത കിട്ടാനാകും എംഎല്‍എയുടെ വീട് തിരഞ്ഞെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു. 

തൃശൂര്‍ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. എം.എല്‍.എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൂച്ചയുടെ തല മറ്റെവിടെയെങ്കിലും അറുത്തുമാറ്റിയ ശേഷമാകാം എം.എല്‍.എയുടെ വീട്ടില്‍ കൊണ്ടിട്ടത്. ഉടലിന്റെ മറ്റുഭാഗം കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുന്നംകുളത്തും കോഴിക്കോടും അജ്ഞാതരൂപത്തെ കണ്ടെന്ന പേരില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. ലോക് ഡൗണ്‍ പ്രമാണിച്ച് വീട്ടിലിരിക്കേണ്ടി വന്ന സാമൂഹിക വിരുദ്ധരുടെ മനസില്‍ ഉദിച്ച ആശയമാകാം പൂച്ചത്തലയെന്ന് പൊലീസ് സംശയിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com