

കൊല്ലം : കൊല്ലം കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിന് സമീപത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘം ഇന്ന് കൊല്ലത്തെത്തും. സംഭവത്തില്‍ മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി. വെടിയുണ്ടകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന.
അതിനിടെ വെടിയുണ്ടകൾ കണ്ടെടുത്ത സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. സമീപത്തെ വനമേഖലകളിലടക്കം പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്തു നിന്നാണ് ഇന്നലെ 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പൊലീസിന്റെ ആര്‍മറര്‍, ഫൊറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ വിദേശ നിര്‍മിതമാണെന്ന് വ്യക്തമായി.
കണ്ടെടുത്ത വെടിയുണ്ടകൾ പാക്കിസ്ഥാന്‍ സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണ് സംശയം. കാരണം വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുപ്പത് വർഷത്തിലധികം പഴക്കമുള്ളവയാണ് വെടിയുണ്ടകളെന്നും പരിശോധനയില്‍ വ്യക്തമായി. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളിലാണ് ഉപയോഗിക്കുന്നത്. ആയുധനിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates