പാശ്ചാത്യ ആണവ വ്യവസായത്തെ സഹായിക്കാനുള്ള തീരുമാനമാണ് കേന്ദ്രത്തിന്റേതെന്ന് കെ. സഹദേവന്‍

ഊര്‍ജ്ജോത്പാദനത്തിലും ഊര്‍ജ്ജനയത്തിലും മാറ്റങ്ങള്‍ വരുത്താനാണ് നാം ശ്രമിക്കേണ്ടത്
പാശ്ചാത്യ ആണവ വ്യവസായത്തെ സഹായിക്കാനുള്ള തീരുമാനമാണ് കേന്ദ്രത്തിന്റേതെന്ന് കെ. സഹദേവന്‍
Updated on
1 min read

ദേശീയ തലത്തില്‍ ആണവ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കെ. സഹദേവന്‍ കേന്ദ്ര ആണവോര്‍ജ്ജ കമ്മീഷന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നു.

''പുതുതായി പത്ത് ആണവ നിലയങ്ങള്‍ക്ക് അനുമതി  പ്രഖ്യാപിച്ചുകൊണ്ട് ആണവോര്‍ജ്ജ കമ്മീഷന്‍ നടത്തുന്ന അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധവും തകര്‍ന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ ആണവ വ്യവസായത്തെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതും മാത്രമാണ്.
ഇന്ത്യയില്‍ ഏറ്റവും പുതുതായി കമ്മീഷന്‍ ചെയ്ത കൂടങ്കുളം ആണവ പദ്ധതി അതിന്റെ പ്രഖ്യാപിത ഉത്പാദനശേഷിയുടെ ചെറിയൊരു ശതമാനം മാത്രമേ സാധ്യമാക്കിയിട്ടൂള്ളൂ എന്ന വസ്തുത മറച്ചുവെച്ചാണ് പുതിയ നിലയങ്ങള്‍ ആരംഭിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. സതേണ്‍ റീജ്യണല്‍ ലോഡ് ഡെസ്പാച് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആണവോര്‍ജ്ജ വിരുദ്ധ പ്രവര്‍ത്തകര്‍ മുമ്പെതന്നെ ആരോപിച്ച നിരവധി സാങ്കേതിക തകരാറുകള്‍ കൂടങ്കുളം നിലയങ്ങള്‍ നേരിടുന്നുണ്ട്.
കുറഞ്ഞ കാര്‍ബണ്‍ വിസര്‍ജ്ജനത്തെ ആധാരമാക്കിയുള്ള വളര്‍ച്ചാനയം എന്നാണ് പുതിയ ആണവ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് ഊര്‍ജ്ജവകുപ്പ് മന്ത്രാലയം പറയുന്നത്. എന്നാല്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ഇന്ധന ചക്രം പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവ മറ്റ് പരമ്പരാഗത ഊര്‍ജ്ജ പദ്ധതികളില്‍ നിന്ന് ഒട്ടും തന്നെ കുറഞ്ഞ കാര്‍ബണ്‍ വിസര്‍ജ്ജനമല്ല നടത്തുന്നതെന്ന് കാണാന്‍ സാധിക്കും. 
തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെക്കുറിച്ച് പറയുമ്പോഴും ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ആണവോര്‍ജ്ജ അധികൃതര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിഎച്ച്ഡബ്ല്യു റിയാക്ടറുകള്‍ താരതമ്യേന കുറഞ്ഞ പ്രതിഷ്ഠാപന ശേഷിയുള്ളവയാണ്. കൂടുതല്‍ ശേഷിയുള്ള ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ പ്രവര്‍ത്തിപ്പിച്ച പരിചയം നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്കില്ലാ എന്ന വസ്തുത നാം മറന്നുകൂടാ. പത്തോളം നിലയങ്ങള്‍ ഇത്തരത്തില്‍ പുതുതായി ആരംഭിക്കുന്നത് വലിയതോതിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ആണവോര്‍ജ്ജ പദ്ധതികള്‍ കാലഹരണപ്പെട്ടവയാണെന്ന് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലത്ത് അത്തരം പദ്ധതികളിലേക്ക് ശ്രദ്ധതിരിക്കാതെ ഊര്‍ജ്ജോത്പാദനത്തിലും ഊര്‍ജ്ജനയത്തിലും മാറ്റങ്ങള്‍ വരുത്താനാണ് നാം ശ്രമിക്കേണ്ടത്.''
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com