

വഴിവക്കില്‍നിന്ന് അദ്ഭുതങ്ങള്‍ കാണിച്ച ജാലവിദ്യക്കാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് എഴുത്തുകാരന്‍ സേതു അനുസ്മരിച്ചു. കുഞ്ഞബ്ദുള്ളയില്‍നിന്ന് എപ്പോള്‍ എന്താണ് പുറത്തുവരിക എന്നു പറയാനാവില്ല. പുതിയ പുതിയ അദ്ഭുതങ്ങള്‍ എപ്പോഴും പുറത്തെടുത്ത കുഞ്ഞബ്ദുള്ള എഴുതാന്‍ കഴിയുമായിരുന്ന വലിയ കൃതികള്‍ എഴുതാതെ പോയ എഴുത്തുകാരനാണെന്നും സേതു പറഞ്ഞു.
ഞങ്ങള്‍ രണ്ടു പേര്‍ ചേര്‍ന്ന് ഒരു നോവല്‍ എഴുതി- നവഗ്രഹങ്ങളുടെ തടവറ. ഞങ്ങള്‍ രണ്ടു പേര്‍ ചേര്‍ന്ന് ഇത് എഴുതുന്ന കാലത്ത് നിങ്ങള്‍ രണ്ടു പേരോ എന്ന് അദ്ഭുതം കൂറിയവരുണ്ട്. കോഴിക്കോടും തൃശൂരും ഒക്കെ ഒത്തുചേര്‍ന്നാണ് അതെഴുതിയത്. ചര്‍ച്ചകള്‍ ഒരുമിച്ച്, എഴുത്ത് വെവ്വേറെ. പിന്നെ ഒരുമിച്ചുള്ള എഡിറ്റിങ്. അങ്ങനെയായിരുന്നു എഴുത്തു രീതി. അതൊരു വ്യത്യസ്തമായ കൃതിയാണ് എന്നു തന്നെയാണ് ഞാന്‍ വിലയിരുത്തുന്നത്. കാലം തെറ്റിപ്പറിന്ന കൃതിയായിരുന്നു നവഗ്രഹങ്ങളുടെ തടവറ.
പുനത്തിലും സേതുവും
 
ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും നല്ല എഴുത്തുകാരന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെക്കുറിച്ചു പറയുക. എഴുത്തുകാരന്‍ മാത്രമല്ല, എന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു. എന്നെ നായരേ എന്നാണ് വിളിക്കുക. ഞാന്‍ തിരിച്ച് ഹാജ്യാരേ എന്നും. കഥ പറയാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍ ആ കഴിവിനൊപ്പമുള്ള കൂടുതല്‍ കൃതികള്‍ അദ്ദേഹത്തില്‍നിന്നുണ്ടായില്ല. മരുന്നും സ്മാരക ശിലകളും പോലുള്ള എത്രയോ കൃതികള്‍ എഴുതേണ്ടയാളായിരുന്നു കുഞ്ഞബ്ദുള്ള. ജീവിത രീതി തന്നെയായിരുന്നു അതിനു തടസമായത്. സാധാരണക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതിലെ അദ്ദേഹത്തിന്റെ സൂക്ഷ്മത അസാധാരണമാണെന്നും സേതു ഓര്‍മിച്ചു.
സാഹിത്യത്തിലെ പുതു തലമുറയ്ക്ക് വലിയ ആവേശം നല്‍കിയ വരവായിരുന്നു പുനത്തിലിന്റേതെന്ന് എന്‍എസ് മാ്ധവന്‍ സ്മരിച്ചു. വലിയൊരു സംഘം എഴുത്തുകാര്‍ വിരാചിക്കുന്ന കാലത്താണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ വായന തുടങ്ങിയത്. ഇക്കാലത്താണ് പുനത്തില്‍ സ്മാരക ശിലകള്‍ പോലെ ശക്തമായ നോവലുകള്‍ രചിക്കുന്നത്. തുറന്നെഴുതുന്ന പ്രകൃതമായിരുന്നു പുനത്തിലിന്റേത്. അതിനു പകരം വയ്ക്കാവുന്ന മാതൃകകള്‍ നമുക്കു മുന്നില്‍ ഇല്ലെന്ന് എന്‍എസ് മാധവന്‍ വിലയിരുത്തി.
സക്കറിയക്കൊപ്പം
 
കുഞ്ഞിക്ക എന്നാല്‍ സ്‌നഹമായിരുന്നുവെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ എഴുത്തും സ്‌നേഹമായിരു്‌നു. കേരളീയ ആധുനികത സ്മാരകശിലകളിലൂടെയാണ് പുഷ്‌കലമായത്. വടക്കന്‍ ഗ്രാമീണതയുടെ മുഴുവന്‍ സൗന്ദര്യവും ഭാവുകത്വവും കുഞ്ഞബ്ദുള്ള എഴുത്തില്‍ കൊണ്ടുവന്നു. പിന്തുടര്‍ച്ചയില്ലാത്ത, സമാനതകളില്ലാത്തതാണ് അദ്ദേഹത്തിന്റെ വഴിയെന്ന് ആലങ്കോട് ലീലാകൃഷ്ണ്‍ അഭിപ്രായപ്പെട്ടു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates