മൂന്നാർ : മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ. കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളർത്തുനായ 8ാം ദിവസമാണ് ലക്ഷ്യം കണ്ടത്. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് മൃതദേഹം കിട്ടിയത്.
ദുഃഖത്തിന്റെ പാരമ്യത്തിൽ കുവി നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പുഴയിൽ മരത്തിൽ തങ്ങിനിന്ന നിലയിലാണ് പെട്ടിമുടി ദുരന്തത്തിൽ കാണാതായ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. ദുരന്തഭൂമിയിലൂടെ ഓടി നടന്ന കുവിയാണ് രക്ഷാപ്രവർത്തകർക്കു കുഞ്ഞിന്റെ ശരീരം കാണിച്ചു കൊടുത്തത്. വളർത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതൽ ഈ പ്രദേശത്തുണ്ടായിരുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ധനുഷ്കയുടെ അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തിൽ ജീവനോടെയുള്ളത്. പെട്ടിമുടി ദുരന്തത്തിൽപ്പെട്ട 14 പേരെ ഇനിയും കണ്ടെത്താനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates