

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും അന്വേഷണം നടത്തും. അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.
ഗൂഢാലോചനയില്‍ ഉന്നതര്‍ക്ക് അടക്കം പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. എന്നാല്‍ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 മെയ് 19 ന് രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉണ്ടായത്. സ്വാമി ലൈംഗികകാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23 കാരിയായ വിദ്യാര്‍ത്ഥിനി സ്വയം രക്ഷയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പു മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ ഗംഗേശാനന്ദയെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ഗംഗാശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് ആദ്യം പെണ്‍കുട്ടിയും പിന്നീട് മാതാപിതാക്കളും കോടതിയില്‍ മൊഴി മാറ്റി. ജനനേന്ദ്രിയം ഛേദിച്ചത് പെണ്‍കുട്ടിയുടെ കാമുകന്‍ അടക്കമുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും കോടതിയില്‍ മൊഴി തിരുത്തി പറഞ്ഞിരുന്നു. പൊലീസ് മുഖവിലയ്‌ക്കെടുക്കാതിരുന്ന മൊഴിമാറ്റം ക്രൈംബ്രാഞ്ച് അതീവ ഗൗരവത്തോടെയാണ് കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാവുന്ന ഒട്ടേറെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. ജനനേന്ദ്രിയം മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്.
ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തര്‍ക്കത്തെത്തുടര്‍ന്നുള്ള ഉന്നത ഇടപെടലുകളും വിശദമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, സ്വാമിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനിടെ പരാമര്‍ശം നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates