പൊലീസിനെതിരെ വ്യാപക വിമര്‍ശനം; തീയറ്റര്‍ ഉടമയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

പ്രതികാര നടപടിയാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം
പൊലീസിനെതിരെ വ്യാപക വിമര്‍ശനം; തീയറ്റര്‍ ഉടമയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
Updated on
1 min read

മലപ്പുറം: എടപ്പാളില്‍ തീയേറ്ററിനുള്ളില്‍ അമ്മയുടെ സാന്നിധ്യത്തില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തീയറ്റര്‍ ഉടമയ്ക്കു ജാമ്യം നല്‍കി വിട്ടയച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് തീയറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വ്യാപകമായ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. പൊലീസിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് ആക്ഷേപം.

പീഡന വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതിന്റെ പേരിലാണ് സതീഷിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. 

കേസിലെ മുഖ്യപ്രതികളായ മൊയ്തീന്‍ കുട്ടിക്കും കുട്ടിയുടെ മാതാവിനുമെതിരെ പോക്‌സോ ചുമത്തിയിരുന്നു. രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് തീയേറ്റര്‍ ഉടമ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതിനെ തീയേറ്റര്‍ ഉടമയ്ക്ക് വിവിധ കോണുകളില്‍ നിന്ന അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം.

പൊലീസ് നടപടിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രംഗത്തുവന്നു. തീയറ്റര്‍ ഉടമയ്‌ക്കെതിരെര കള്ളക്കേസെടുത്ത പൊലീസ് നടപടി അദ്ഭുതപ്പെടുത്തുന്നതാണെന്ന് ജോസഫൈന്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും നിയമ വിദഗ്ധരും പൊലീസിനെ വിമര്‍ശിച്ചു രംഗത്തുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com