തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍, പരാതിക്കാരനായ ഡ്രൈവറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. പൊലീസുകാരിയെ ഉപയോഗിച്ച് ഡ്രൈവര്‍ ഗവാസ്‌കറെ പീഡനക്കേസില്‍ കുടുക്കാന്‍ നീക്കം നടന്നെന്നും ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടു തടയുകയായിരുന്നെന്നും മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പൊലീസ് ഉദ്യോഗസ്ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അപകടം മുന്‍കൂട്ടിക്കണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥ തയാറായില്ല. ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എഡിജിപിയുടെ മകള്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരം പുറത്തുവരുന്നത്.
പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. ടയര്‍ കാലിലൂടെ കയറ്റിയെന്നാണ് പൊലീസിനു നല്‍കിയ പരാതിയില്‍ എഡിജിപിയുടെ മകള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഓട്ടോ ഇടിച്ചെന്നാണ് ആശുപത്രിയിലെ ചികിത്സാ രേഖകളിലുള്ളത്. ഈ വൈരുദ്ധ്യം അ്‌ന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. എഡിജിപിയുടെ മകള്‍ക്കു കാര്യമായ പരുക്കൊന്നും ഉണ്ടായിരുന്നില്ലെന്നും എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിച്ചിട്ടും അവര്‍ മരുന്നു വാങ്ങി പോവുകായിരുന്നെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് ചികിത്സയ്ക്കായി എത്തിയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ കഴുത്തിനും തോളിനും പരുക്കേറ്റെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി മണിക്കൂറുകള്‍ക്കു ശേഷമാണ് എഡിജിപിയുടെ മകള്‍ എതിര്‍പരാതിയുമായി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates