പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : മുഖ്യ സൂത്രധാരന്‍ വേറൊരാള്‍ ?; പണം ഏതെല്ലാം രീതിയില്‍ കടത്താമെന്ന് ഉപദേശിച്ചത് ഇയാളെന്ന് അന്വേഷണസംഘം

തൃശൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : മുഖ്യ സൂത്രധാരന്‍ വേറൊരാള്‍ ?; പണം ഏതെല്ലാം രീതിയില്‍ കടത്താമെന്ന് ഉപദേശിച്ചത് ഇയാളെന്ന് അന്വേഷണസംഘം
Updated on
1 min read

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്‍ വേറൊരാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂര്‍ സ്വദേശിയാണ് മുഖ്യ സൂത്രധാരന്‍. ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. 

തൃശൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇയാള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നാണ് സൂചന.

വിവിധ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് കമ്പനികളിലേക്ക് സ്വീകരിച്ച നിക്ഷേപത്തിന് ഒരു സുരക്ഷയും നിക്ഷേപകര്‍ക്ക് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫിനാന്‍സിലാണ് നിക്ഷേപമെങ്കിലും വിവിധ എല്‍എല്‍പികളുടെ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. പോപ്പുലറിന്റെ ഈ എല്‍എല്‍പിയില്‍ നിക്ഷേപകനും പങ്കാളിയാണ്. അതിനാല്‍ എല്‍എല്‍പിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ സംരംഭ പങ്കാളി എന്ന നിലയില്‍ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഫിനാന്‍സില്‍ സ്വീകരിച്ച നിക്ഷേപം എല്‍എല്‍പികളിലേക്ക് മാറ്റിയതിനു പിന്നിലെ ഗൂഢലക്ഷ്യം നിയമക്കുരുക്ക് ഒഴിവാക്കലായിരുന്നുവെന്ന് അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്. എല്‍എല്‍പികളിലേക്ക് നിക്ഷേപം സ്വീകരിച്ചാല്‍ ധനമിടപാടു സ്ഥാപനവുമായി ബന്ധപ്പെട്ട നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാമെന്ന ഉപദേശം മുഖ്യസൂത്രധാരന്റേതാണ്.

തമിഴ്‌നാട്ടിലെ തെളിവെടുപ്പിനു ശേഷം റോയി ഡാനിയേലുമായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു. അതേസമയം, തമിഴ്‌നാട്ടിലേക്ക് രണ്ടാമത് ഒരു അന്വേഷണ സംഘം ഇന്നലെ പുറപ്പെട്ടു. റോയിയുമായി തെളിവെടുപ്പു നടത്തിയ സ്ഥലങ്ങളില്‍ വീണ്ടും ഈ സംഘം പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com