

പത്തനംതിട്ട: പ്രകൃതിദുരന്തത്തിൽപ്പെട്ട് കെട്ടിടങ്ങൾക്കും മണ്ണിനും അടിയിലാകുന്നവരെ കണ്ടെത്താൻ കഴിവുള്ള പത്ത് രക്ഷാപ്രവർത്തകരായ നായകളെ വാങ്ങി പരിശീലിപ്പിക്കാൻ പൊലീസ് തീരുമാനം. വർഷങ്ങൾക്കു മുൻപേ ഇതിനുള്ള ശുപാർശ പോയിട്ടുള്ളതാണെങ്കിലും പ്രളയം വന്നതോടെയാണ് തീരുമാനമായത്. നിലവിൽ പൊലീസിലുള്ള ട്രാക്കർ, സ്നിഫർ നായകൾക്കു പുറമേ ലാബ്രഡോർ, സെന്റ് ബെർണാഡ് ഇനത്തിൽ പെട്ട റെസ്ക്യു നായകളെ വാങ്ങാനാണ് തീരുമാനമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. മുപ്പതടി താഴ്ചയിൽ വരെ പെട്ടുപോകുന്ന മനുഷ്യരെ കണ്ടെത്താൻ ഇവയ്ക്കാകും.
മാവോയിസ്റ്റ് വേട്ടയ്ക്ക് പൊലീസിന് സഹായം നൽകാൻ ആറ് നാടൻ ഇനത്തിൽപ്പെട്ട നായകളെയും വാങ്ങിയിട്ടുണ്ട്. ആദ്യമായാണ് സേനയിലേക്ക് നാടൻ നായ്ക്കൾ എത്തുന്നത്. ആന്ധ്രയിൽ നിന്ന് മുതോൽ ഹണ്ട്, തമിഴ്നാട്ടിൽ നിന്ന് ചിപ്പിപാറൈ, കന്നി ഇനങ്ങളിൽപ്പെട്ട നായ്ക്കളാണ് എത്തിയത്. ഇവയെ ഒൻപത് മാസത്തെ പരിശീലനത്തിനായി മാവോയിസ്റ്റ് വേട്ട നടത്തുന്ന ആന്ധ്രയിലെ ഗ്രേഹണ്ടിന്റെ അക്കാദമിയിലേക്ക് അയയ്ക്കും.
5.6 ലക്ഷം ചെലവിട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ പൊലീസ് 35 നായകളെയാണ് വാങ്ങിയത്. നിലവിൽ കേരള പൊലീസിൽ 122 നായകളുണ്ട്. രാജ്യത്തെ രണ്ടാമത്തെ ശ്വാന സേനയാണ് കേരളത്തിലേത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates