

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് പണം വാങ്ങിയെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജിലൻസ് റെയ്ഡ്. ‘ഓപ്പറേഷൻ ഈഗിൾ വാച്ച്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി 45 എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം വിദ്യാഭ്യാസ ഓഫീസുകളിലുമാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
മലപ്പുറത്തെ ഹയർസെക്കന്ററി ഉപഡയയറക്ടറുടെ ഓഫീസിൽ നിന്ന് കണക്കിൽപെടാത്ത ഒരു ലക്ഷം രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. വിദ്യാർത്ഥികളുടെ പ്രവേശന സമയത്ത് എയ്‌ഡഡ് സ്കൂൾ മാനേജ്‌മെന്റുകളും സ്കൂളുകളിലെ പിടിഎ കമ്മിറ്റികളും ചേർന്ന് അനധികൃതമായി ഫണ്ട് പിരിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് റെയ്ഡ്.
ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ - എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും പിടിഎ ഫണ്ട് ,ബിൽഡിംഗ് ഫണ്ട് എന്നീപേരുകളിൽ വൻ തുകകൾ പിരിച്ചെടുക്കുന്നതായി പരാതി ഉയർന്നിരുന്നു. എയ്‌ഡഡ് സ്കൂളിലെ അധ്യാപക, അനധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ വ്യാപക ക്രമക്കേടുകൾ നടത്തുന്നതായും, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുൻഗണന ക്രമം തെറ്റിച്ച് അംഗീകാരം നൽകുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
നിയമന അംഗീകാരത്തിനായി വലിയ തുകകൾ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ്, അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസുകളിലെ ജീവനക്കാർ ആവശ്യപ്പെടുന്നതുൾപ്പടെ നിരവധി സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എഡിജിപി അനിൽ കാന്തിന്റെ നിർദേശപ്രകാരമാണ് മിന്നൽ പരിശോധന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates