ഫോണിന് വേണ്ടി ക്ലോസറ്റ് പൊളിച്ചു; ഫോണ്‍ കിട്ടിയില്ല, ഒടുവില്‍ ക്ലോസറ്റ് നന്നാക്കിക്കൊടുത്ത് യുവാവ്

പതിനയ്യായിരം രൂപയുടെ ഫോണിനായി ഇരുപത്തിഅയ്യായിരം മുടക്കാന്‍ തയാറാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചതോടെ ഫോണ്‍ പരതല്‍ നാട്ടില്‍ ചര്‍ച്ചയാവുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: ശുചിമുറിയില്‍ നഷ്ടപ്പെട്ട ഫോണിന് വേണ്ടി ക്ലോസറ്റ് പൊളിച്ച് യുവാവ്. കണ്ണൂരിലെ പിണറായിയിലെ പെട്രോള്‍ പമ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന് വേണ്ടിയാണ് യുവാവ് ക്ലോസറ്റ് വരെ പൊളിച്ചത്. ഫോണ്‍ കിട്ടിയില്ലെങ്കിലും 5000 രൂപ കൊടുത്ത് ക്ലോസറ്റ് നേരെയാക്കിയാണ് യുവാവ് മടങ്ങിയത്. 

പതിനയ്യായിരം രൂപയുടെ ഫോണിനായി ഇരുപത്തിഅയ്യായിരം മുടക്കാന്‍ തയാറാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചതോടെ ഫോണ്‍ പരതല്‍ നാട്ടില്‍ ചര്‍ച്ചയാവുകയായിരുന്നു. ഖത്തറില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഫോണാണു യാത്രാമധ്യേ പെട്രോള്‍ പമ്പില്‍ നഷ്ടപ്പെട്ടത്.

താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കള്‍ക്കൊപ്പമാണ് ഇയാള്‍ പമ്പിലെത്തിയത്. ക്ലോസറ്റില്‍ വീണ ഫോണ്‍ എടുക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഫോണ്‍ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്നു പമ്പിലുള്ളവര്‍ പറഞ്ഞപ്പോള്‍ ഫോണിനു പുറകില്‍ രണ്ടു സ്വര്‍ണ നാണയമുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. മാന്‍ഹോള്‍ അടര്‍ത്തി മാറ്റി പരിശോധിച്ചെങ്കിലും ഫോണ്‍ ലഭിച്ചില്ല. 

പിന്നീട് ഫോണ്‍ ടാങ്കിലേക്കു പോയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അവിടെ തിരച്ചില്‍ നടത്താനായി അടുത്ത ശ്രമം. മണ്ണുമാന്തി കൊണ്ടുവരാമെന്നും ടാങ്ക് വൃത്തിയാക്കണമെന്നും ഇവര്‍ പറഞ്ഞു. ഇതിന് 20000 രൂപ ചെലവാകുമെന്നു പറഞ്ഞപ്പോള്‍ യുവാവ് അതിനും തയാറാവുകയായിരുന്നു. 

ഇതില്‍ അസ്വാഭാവികത തോന്നിയ പമ്പ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകളും മെമ്മറി കാര്‍ഡും തിരിച്ചുകിട്ടാനാണു ശ്രമിക്കുന്നതെന്നായിരുന്നു പൊലീസിനോട് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇവര്‍ മടങ്ങി.

പിന്നീട് വൈകീട്ടോടെ താമരശ്ശേരിയില്‍ നിന്നു ടൈല്‍സ് പണിക്കാരുമായി ഇയാള്‍ വീണ്ടുമെത്തുകയും ടൈല്‍സും ക്ലോസറ്റും പൊട്ടിച്ചു ഫോണ്‍ എടുക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. നാട്ടുകാര്‍ വീണ്ടും പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയതോടെ ഇവര്‍ വീണ്ടും പണിനിര്‍ത്തി. പൊളിച്ച ശുചിമുറി 5000രൂപ ചെലവില്‍ നന്നാക്കി കൊടുത്തു. ഫോണ്‍ വീണ്ടെടുക്കാന്‍ പൊലീസില്‍ അറിയിച്ച് വീണ്ടും വരാമെന്നു പറഞ്ഞാണു മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com