വെമ്പായം; ഫോൺ വിളിക്കുന്നതിനിടെ കിണറ്റിൽ വീണ ആളെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. വെമ്പായത്ത് കൊഞ്ചിറവിളയിൽ പ്രദീപാണ് (38) ബുധനാഴ്ച വൈകിട്ട് കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോൺചെയ്യുന്നതിനിടെ താഴേക്ക് വീണത്. മൂന്ന് ദിവസത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രദീപിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കിണറ്റിന് സമീപത്തിലൂടെ പോയ ആൾ ഞരക്കം കേട്ടതാണ് പ്രദീപിന് രക്ഷയായത്.
വീഴ്ചയിൽ കൈയ്ക്ക് കാര്യമായി പരിക്കേറ്റ പ്രദീപിനെ പുറത്തെടുക്കുമ്പോൾ തീരെ അവശനുമായിരുന്നു. വീട്ടിൽ ആകെയുണ്ടായിരുന്ന അമ്മ സരള ഈ ദിവസങ്ങളിൽ ദൂരെ ബന്ധു വീട്ടിലായിരുന്നതിനാലാണ് പ്രദീപ് കിണറ്റിൽ അകപ്പെട്ട വിവരം ആരുമറിയാതിരുന്നത്. പ്രദീപിന്റെ കൈയിലുണ്ടായിരുന്ന ഫോൺ വെള്ളത്തിൽ വീണ് കേടായതിനാൽ ഉപയോഗിക്കാനായില്ല.
ബുധനാഴ്ച വൈകുന്നേരമാണ് പ്രദീപ് വീടിന്റെ മുറ്റത്തുള്ള കിണറിന്റെ ഭിത്തിയിൽ ചാരിയിരുന്ന് ഫോൺ ചെയ്തത്. ഇതിനിടെ ഭിത്തിയിടിഞ്ഞ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും കിണറിന്റെ തൊടിയിൽ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസമായപ്പോൾ അവശനായതോടെ നിലവിളി പുറത്തുകേൾക്കാതായി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിണറിനടുത്തുകൂടി പോയ വഴിയാത്രക്കാരൻ കിണറിനുള്ളിൽനിന്നു ശബ്ദംകേട്ട് നോക്കുമ്പോഴാണ് പ്രദീപ് കിണറ്റിൽ കിടക്കുന്നതുകണ്ടത്. ഉടൻ തന്നെ നെടുമങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates