കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ജലന്ധർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്ന് കോട്ടയം സെഷൻസ് കോടതിയിലേക്ക് മാറ്റി. പ്രതിഭാഗം ആവശ്യപ്പെട്ട രേഖകൾ പാലാ കോടതിയിൽ പൊലീസ് കൈമാറി. കോടതി ഉത്തരവനുസരിച്ച് നൽകേണ്ട രേഖകളെല്ലാം പൂർണമായും ലഭിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
പൊലീസ് കൈമാറിയ കുറ്റപത്രത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന്റെ പരാതിയിൽ പലതവണ കേസ് മാറ്റിവച്ചിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പുകൾ ലഭിച്ചില്ലെന്നും മുഴുവൻ കോപ്പികളും നൽകാത്തതിനാൽ നടപടിക്രമങ്ങൾ അപൂർണമാണെന്നുമാണ് ഓരോ തവണ കേസ് പരിഗണിച്ചപ്പോഴും പ്രതിഭാഗം വാദിച്ചിരുന്നത്. ഡോക്ടറുടെ മൊഴി, രണ്ടാം സാക്ഷി മജിസ്ട്രേട്ടിന് മുൻപാകെ നൽകിയ മൊഴിയുടെ പകർപ്പ്, കന്യാസ്ത്രീ നൽകിയ പരാതി എന്നി രേഖകളാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നത്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates