

ന്യൂഡൽഹി : തീരദേശനിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ എന്നു പൊളിക്കുന്ന വിഷയത്തിൽ സുപ്രിംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മൂന്നുമാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്ന് സംസ്ഥാനം അറിയിക്കുമെന്നാണ് സൂചന. സർക്കാരിന്റെ വിശദീകരണം കേട്ടശേഷം ഫ്ലാറ്റുകൾ പൊളിക്കാനുള്ള അന്തിമ തീയതി കോടതി നിശ്ചയിച്ചേക്കും.
ഫ്ലാറ്റുകൾ എന്ന് പൊളിക്കുമെന്നത് അടക്കം പദ്ധതി കേരള സർക്കാർ ഇന്ന് സുപ്രിം കോടതിയിൽ സമർപ്പിക്കും. ഒപ്പം സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടികയും കൈമാറും. നിയമലംഘകർക്കെതിരെ ഇതുവരെയെടുത്ത നടപടികൾ, ഭാവിയിൽ ലംഘനങ്ങൾ തടയാനുള്ള നിർദ്ദേശങ്ങൾ എന്നിവയും സർക്കാർ അറിയിക്കും.
അതിനിടെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള മേൽനോട്ടത്തിന് ഒൻപതംഗ സംഘത്തെ രൂപീകരിച്ചു. എൻജിനീയർമാരായ ഇവരുമായി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഇന്ന് ചർച്ച നടത്തും. ഫ്ലാറ്റ് പൊളിക്കാൻ താൽപര്യപ്പെട്ട 15 കമ്പനികളുമായുള്ള ചർച്ചയും ഇന്നു നടക്കും. അതേസമയം ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ലാറ്റ് ഉടമകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്. പൊളിക്കൽ നടപടികൾക്ക് തുടക്കം കുറിച്ച് നാലു ഫ്ലാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകൾ ഇന്നലെ രാവിലെ വിച്ഛേദിച്ചു. പുലർച്ചെ അഞ്ചുമണിക്ക് വൻ പൊലീസ് സന്നാഹത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ ജലവിതരണവും നിർത്തി. പാചകവാതക വിതരണവും ടെലിഫോൺ ബന്ധവും ഇന്നു മുതൽ നിർത്തലാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates