കൊച്ചി : മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്ലാറ്റ് ഉടമകൾ സങ്കട ഹർജി നൽകും. ഫ്ലാറ്റിലെ താമസക്കാർ ഒപ്പിട്ട ഹർജി ഇ-മെയിൽ ആയിട്ടാകും അയക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 140 എംഎൽഎമാർക്കും നിവേദനം നൽകാനും ഫ്ലാറ്റ് ഉമടകൾ തീരുമാനിച്ചു. അഞ്ചു ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് കാണിച്ച് ചൊവ്വാഴ്ച മരട് നഗരസഭ താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നു.
ഈ മാസം 20 നകം മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ റിപ്പോർട്ട് 23 ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കാനും, കേരള ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകാനും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നത്. നഗരസഭ നടപടിയിൽ പ്രതിഷേധിച്ച് തിരുവോണ ദിനത്തിൽ ഫ്ലാറ്റുടമകൾ നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു.
ഇതിനിടെ മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകള്‍ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. അതിനിടെ നിലവിലെ നടപടി വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിക്കുക. ഫ്‌ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപ്പറ്റും. കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates