

ന്യൂഡല്‍ഹി : സംസ്ഥാനത്ത് കാലവര്‍ഷത്തിന് കരുത്തേകി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തുകൂടി കരയിലേക്കു കയറാന്‍ ഒരുങ്ങുന്ന ന്യൂനമര്‍ദം അടുത്ത 4 ദിവസം കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കും.
ഈ മാസം 7,8,9 തീയതികളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യും. ഈ ദിവസങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്തണം. മലയോര മേഖലകളില്‍ മണ്ണിടിച്ചില് സാധ്യതയുണ്ട്. ഓഗസ്റ്റ് 10 ന് ശേഷം മഴയുടെ തീവ്രത കുറഞ്ഞേക്കും. അതിനിടെ അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് സൂചന. ഇതു തുടര്‍മഴയ്ക്കും വഴിയൊരുക്കും. തുടര്‍ച്ചയായുള്ള ന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തിലെ മഴക്കുറവ് നികത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
ജൂണ്‍ ഒന്നുമുതൽ ഇന്നലെ വരെ 19% മഴയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്. ഏഴു ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്. എന്നാല്‍ ഇത്തവണ മഴ കനത്താലും മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രളയത്തിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
തെക്കന്‍ കേരളത്തില്‍ വ്യാപകമഴയും വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയും ലഭിക്കാനാണ് സാധ്യത. ഓഗസ്റ്റ് 20 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് അഞ്ചുമുതല്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates