ന്യൂഡല്‍ഹി : തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷകനെ നിയോഗിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള നാനാ പട്ടോളെയെയാണ് നിരീക്ഷകനായി നിയമിച്ചത്. അദ്ദേഹം ഉടന്‍ തന്നെ തിരുവനന്തപുരത്തെത്തും. മണ്ഡലത്തില്‍ പ്രചാരണത്തില്‍ പാര്‍ട്ടിയില്‍ നിന്നും സഹകരണമില്ലെന്നും, പ്രവര്‍ത്തനങ്ങളില്‍ ഏകോപനവുമില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ നല്‍കിയ പരാതിയിലാണ് നടപടി.
കോണ്‍ഗ്രസിന്റെ സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പട്ടോളെയെ നിരീക്ഷകനായി നിയമിച്ചത്. മുന്‍ ബിജെപി എംപിയാണ് നാന ഫല്‍ഗുന്‍ റാവു പട്ടോളെ. മഹാരാഷ്ട്രയിലെ ബന്ദാരാ ഗോണ്ടിയ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു ഇദ്ദേഹം. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെയാണ് ഇദ്ദേഹം തോല്‍പ്പിച്ചത്.
ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ അടുത്ത അനുയായി ആയിരുന്ന നാന പട്ടോളെ 2018 ജനുവരിയിലാണ് ബിജെപിയില്‍ നിന്നും തെറ്റി പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ പൊതു തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ നിതിന്‍ ഗഡ്കരിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാനാ പട്ടോളെ മല്‍സരിക്കുന്നുണ്ട്.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ട സഹകരണമില്ല. പ്രചാരണത്തില്‍ പാര്‍ട്ടിയില്‍ ഏകോപനമില്ല. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ മണ്ഡലത്തിലേക്ക് വന്നിട്ടില്ലെന്നും ശശി തരൂര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രചാരണം ഉള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനം താഴേ തട്ടില്‍ ഊര്‍ജ്ജസ്വലമായി നടക്കുന്നില്ല. വാഹനപര്യടനത്തിനും നേതാക്കളുടെ ഭാഗത്തു നിന്നും പ്രധാനപ്പെട്ട പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പൂര്‍ണമായ പിന്തുണ ലഭിക്കുന്നില്ലെന്നും തരൂര്‍ പരാതിയില്‍ പറയുന്നു. ഈ തരത്തില്‍ മുന്നോട്ടുപോയാല്‍ തെരഞ്ഞെടുപ്പ് ഫലം ആശങ്കയുണ്ടാക്കിയേക്കുമെന്നും ശശി തരൂര്‍ സൂചിപ്പിച്ചു. ഇതേത്തുടർന്നാണ് ഹൈക്കമാൻഡ് തിരുവനന്തപുരത്തേക്ക് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates