

തിരുവനന്തപുരം: ഭക്തർക്ക് പ്രവേശനത്തിന് വിലക്കുള്ളതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്തുന്നു. ചൊവ്വാഴ്ച ചേർന്ന ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. ശബരിമലയിൽ വിഷുവിനു തന്നെ ഓൺലൈൻ വഴിപാടിന് ക്രമീകരണമാകുമെന്ന് ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു.
ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അർച്ചന തുടങ്ങിയവയാണ് ഓൺലൈൻ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഭക്തരുടെ സാന്നിധ്യം ആവശ്യമായതിനാൽ ശബരിമലയിൽ പടിപൂജപോലുള്ള സുപ്രധാന വഴിപാടുകൾ ഓൺലൈനിൽ നടത്താനാവില്ല.
ഏപ്രിൽ 14-നുശേഷം ക്ഷേത്രങ്ങളിലെ നിയന്ത്രണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്നതുപോലെ നടപ്പാക്കും. നിയന്ത്രണത്തിൽ സർക്കാർ ഇളവുവരുത്തിയാൽപ്പോലും രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ തീർഥാടകരെ പ്രവേശിപ്പിക്കില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകാനും ബോർഡ് യോഗം തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates