മകളുമായി കതിര്‍മണ്ഡപത്തിലേക്ക് യാത്ര തിരിച്ചു, വഴിമധ്യേ അച്ഛൻ കുഴഞ്ഞ് വീണു മരിച്ചു
കോഴിക്കോട് : മകളുടെ വിവാഹത്തിനായി യാത്ര തിരിച്ച അച്ഛൻ വഴിമധ്യേ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി.എസ്. പരമേശ്വരൻ മൂത്തത് (62) ആണ് മരിച്ചത്. ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി പ്രതിശ്രുത വധുവായ മകൾക്കൊപ്പം പോയ അച്ഛനാണ് കാർ യാത്രയ്ക്കിടെ മരിച്ചത്.
പരമേശ്വരൻ മൂത്തതിന്റെ മകൾ കാർത്തികയുടെയും വടകര ഓർക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മകൻ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടിൽവെച്ച് നടത്താനാണ് നിശ്ചയിച്ചത്. ഇതിനായി പരമേശ്വരൻ മൂത്തതും മകളും മകൻ കണ്ണനും മാത്രമാണ് വൈക്കത്തുനിന്ന് വന്നത്. യാത്രാനിബന്ധനകൾ പാലിച്ചുകൊണ്ട് അനുവാദത്തോടെയാണ് ഇവർ പുറപ്പെട്ടത്.
യാത്രക്കിടെ പയ്യോളിയിലെത്തിയപ്പോൾ പരമേശ്വരൻ മൂത്തത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവകാര്യങ്ങളിലും മറ്റ് പൂജാദികാര്യങ്ങളിലും സജീവമായിരുന്നു പരമേശ്വരൻ മൂത്തത്. പരേതയായ ജലജയാണ് പരമേശ്വരന്റെ ഭാര്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
