മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനോട് യോജിക്കുന്നില്ല; കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കും: എ കെ ബാലന്‍ നിയമസഭയില്‍ 

കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നുവെങ്കിലും മതനിരപേക്ഷതയെ ഹനിക്കുന്ന നടപടികളോട് സര്‍ക്കാരിന് യോജിപ്പില്ല
 മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനോട് യോജിക്കുന്നില്ല; കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കും: എ കെ ബാലന്‍ നിയമസഭയില്‍ 
Updated on
1 min read

തിരുവനന്തപുരം: വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. ലളിത കലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുളള പുരസ്‌കാരം വിവാദമായ സാഹചര്യത്തില്‍, പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. കാര്‍ട്ടൂണ്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചു. 

പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രിസ്തീയ മതചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നുവെങ്കിലും മതനിരപേക്ഷതയെ ഹനിക്കുന്ന നടപടികളോട് സര്‍ക്കാരിന് യോജിപ്പില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.

വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയ ലളിത കലാ അക്കാദമിയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ആര്‍ക്കും എഴുതാനും പറയാനും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞദിവസം പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വ്യക്തമാക്കിയിരുന്നു.റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് ചെയര്‍മാന്റെ പ്രതികരണം. 

സംസ്ഥാന ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരമാണ് വിവാദമായത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെസിബിസി ഉള്‍പ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com