

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ അയോധ്യാ കേസില്‍ വിധിപ്രസ്താവം നടത്തുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് കർശന നിർദേശങ്ങളുമായി പൊലീസ്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് വിഭാഗങ്ങൾക്കും നിർദേശം നൽകിയിരിക്കുന്നത്.
നിർദേശങ്ങൾ
1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പൊലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.
2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.
3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates