മത്സരിച്ച് വില്‍പ്പന, നാലു കോഴിമുട്ടയുടെ വിലയ്ക്ക് ഒരു കിലോ കോഴി; ഇവിടെ കച്ചവടം 19 രൂപയ്ക്ക്

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ കോഴിക്ക് വില കുറഞ്ഞതോടെ മത്സരവും കടുക്കുന്നു
മത്സരിച്ച് വില്‍പ്പന, നാലു കോഴിമുട്ടയുടെ വിലയ്ക്ക് ഒരു കിലോ കോഴി; ഇവിടെ കച്ചവടം 19 രൂപയ്ക്ക്
Updated on
1 min read

തൃശൂര്‍: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ കോഴിക്ക് വില കുറഞ്ഞതോടെ മത്സരവും കടുക്കുന്നു. നാലു കോഴിമുട്ടയുടെ വിലയ്ക്കാണ് തൃശൂരില്‍ ചിലയിടങ്ങളില്‍ കോഴിയെ വിറ്റത്.നാലു കോഴിമുട്ട വാങ്ങണമെങ്കില്‍ 20 രൂപയ്ക്ക് മുകളില്‍ നല്‍കണം. എന്നാല്‍ മത്സരം കടുത്തതോടെ തൃശൂരില്‍ ചിലയിടങ്ങില്‍ 19 രൂപയ്ക്കാണ് കോഴി വില്‍പ്പന നടന്നത്. 

ജില്ലയിലെ അരിമ്പൂര്‍ സെന്ററിലാണ് ഇന്നലെ 19 രൂപയ്ക്ക് കോഴിവില്‍പന നടന്നത്. കിലോയ്ക്കു 45 രൂപയ്ക്കാണ് ഇന്നലെ കച്ചവടം തുടങ്ങിയത്. മത്സരം കടുത്തതോടെ കോഴിയുടെ വില കുത്തനെ ഇടിയുകയായിരുന്നു. കോഴിക്കര്‍ഷകരും കോഴി വ്യാപാരികളും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന അവസ്ഥയാണിപ്പോള്‍.

ചില കടകള്‍ തമ്മില്‍ മത്സരം വന്നതോടെആദ്യം 35ലേക്ക് വില താഴ്ന്നു. മത്സരം കടുത്തതോടെ വില 19 രൂപയിലെത്തുകയായിരുന്നു. 19 രൂപ വിലയുള്ള കോഴി 10 രൂപ കട്ടിങ് ചാര്‍ജ് സഹിതം വില്‍ക്കുന്ന കൗതുക്കാഴ്ചയ്ക്കും നാട് സാക്ഷിയായി. മിക്ക കോഴിക്കടകളിലും ഉച്ച കഴിഞ്ഞപ്പോള്‍ കച്ചവടം കഴിഞ്ഞു. 

നൂറിനുമുകളില്‍ വിലയുണ്ടായിരുന്ന കോഴിവിലയാണ് ഇപ്പോള്‍ 50ന് താഴെയെത്തിയത്. കിലോയ്ക്ക് 35 രൂപ വിലവരുന്ന കോഴിത്തീറ്റ ദിവസം 200 ഗ്രാമെങ്കിലും ഒരു കോഴിക്കു നല്‍കണം. അതായത് ഏഴു രൂപ ഒരു കോഴിക്ക് ഒരു ദിവസം ചെലവു വരും. അതിനാല്‍ കോഴികളെ എത്രയും വേഗം വിറ്റഴിച്ചു നഷ്ടം പരമാവധി ഒഴിവാക്കാന്‍ ഫാമുടമകള്‍ നടത്തുന്ന ശ്രമമാണ് കോഴിയുടെ വിലയിടിയാനുളള മറ്റൊരു കാരണം.

കര്‍ഷകന്‍ 50 രൂപ കൊടുത്താണു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നത്. ഇപ്പോള്‍ ആ വിലയ്ക്കു ഒരു കിലോയിലേറെ കോഴിയിറച്ചി കിട്ടുമെന്നതാണു സ്ഥിതി. ഇപ്പോഴും തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കോഴികളെ എത്തിക്കുന്നുണ്ട്. ഇതു നിരോധിച്ചാല്‍ കേരളത്തിലെ കര്‍ഷകര്‍ക്കു താല്‍ക്കാലികമായെങ്കിലും പിടിച്ചു നില്‍ക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com