മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ നിർമാതാക്കൾ സുപ്രീം കോടതിയിൽ; തിരുത്തൽ ഹർജി ഫയല്‍ ചെയ്തു

ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഉത്തരവ് നീതിയുക്തം അല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്
മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ നിർമാതാക്കൾ സുപ്രീം കോടതിയിൽ; തിരുത്തൽ ഹർജി ഫയല്‍ ചെയ്തു
Updated on
1 min read

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളുടെ നിര്‍മാതാക്കള്‍ തിരുത്തല്‍ ഹര്‍ജിയുമായി വീണ്ടും കോടതിയില്‍. പൊളിക്കാനുള്ള ഉത്തരിവിനെതിരെ ജയിന്‍ ഹൗസിങ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മ്മാതാക്കളാണ് തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 

ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഉത്തരവ് നീതിയുക്തം അല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പൊളിക്കല്‍ ദേശീയ നഷ്ടം ആണെന്നും തിരുത്തല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ പ്രളയം ഉണ്ടായതു ചൂണ്ടിക്കാട്ടിയാണ്, തീരദേശത്തെ നിര്‍മാണങ്ങള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. 2018 ല്‍ കേരളത്തില്‍ ഉണ്ടായ മഹാ പ്രളയത്തിന് കാരണം മരടിലെ തീരദേശ നിയമങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്ന പരാമര്‍ശം തെറ്റാണെന്ന് ആല്‍ഫാ വെഞ്ച്വേഴ്‌സ് ഫയല്‍ ചെയ്ത തിരുത്തല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

മരടിലെ തീരദേശ നിയമലംഘനം പഠിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയിട്ടില്ല. കോടതിയുടെ അനുമതി ഇല്ലാതെ ആണ് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമിതിയില്‍  നിന്ന് വിട്ട് നിന്നത്. പലപ്പോഴും ക്വാറം പോലും തികയാതെ ആണ് സമിതി യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍ പോലും പങ്കെടുക്കാത്ത യോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞു. 

ഫ്ലാറ്റുകള്‍ നിലനില്‍ക്കുന്ന സ്ഥലം നിലവില്‍ സി.ആര്‍.ഇസഡ് 2 ആണ്. പൊളിച്ച സ്ഥലത്ത് പുതിയ ഫഌറ്റുകള്‍ കെട്ടിയാല്‍ അവ നിയമപ്രകാരം നിലനില്‍ക്കുന്നതാകുമെന്നും അഭിഭാഷകന്‍ മുഹമ്മദ് സാദിഖ് ഫയല്‍ ചെയ്ത തിരുത്തല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com